ലൂക്കാ - 5

ആദ്യത്തെ ശിഷ്യൻമാർ

1. ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ അവനു ചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തു തടാകത്തിന്റെ തീരത്തു നിൽക്കുകയായിരുന്നു.

2. രണ്ടു വള്ളങ്ങൾ കരയോടടുത്ത് കിടക്കുന്നത് അവൻ കണ്ടു. മീൻ പിടിത്തക്കാർ അവയിൽ നിന്നിറങ്ങി വല കഴുകുകയായിരുന്നു.

3. ശിമയോന്റെതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽ നിന്ന് അൽപം അകലേക്കു വള്ളം നീക്കാൻ അവനോട് യേശു ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു.

4. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീൻ പിടിക്കാൻ വലയിറക്കുക.

5. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം.

6. വലയിറക്കിയപ്പോൾ വളരെയേറെ മത്സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.

7. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു.

8. ശിമയോൻപത്രോസ് ഇതു കണ്ടപ്പോൾ യേശുവിന്റെ കാൽക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ; ഞാൻ പാപിയാണ് എന്നുപറഞ്ഞു.

9. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു.

10. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ യാക്കോബും യോഹന്നാനും വിസ്മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും.

11. വള്ളങ്ങൾ കരയ്ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്ഷിച്ച് അവർ അവനെ അനുഗമിച്ചു.

കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു

12. പിന്നീടൊരിക്കൽ യേശു ഒരു പട്ടണത്തിൽ ആയിരിക്കുമ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർഥിച്ചു: കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും.

13. യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി.

14. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. ഠപായി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മോശ കൽപിച്ചിട്ടുള്ളതനുസരിച്ച് ജനങ്ങൾക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക.

15. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളു. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനും വേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി.

16. അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിൻവാങ്ങി അവിടെ പ്രാർഥിച്ചുകൊണ്ടിരുന്നു.

തളർവാതരോഗിയെ സുഖപ്പെടുത്തുന്നു

17. ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, ഗലീലിയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യൂദയായിൽനിന്നും ജറൂസലെമിൽനിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താൻ കർത്താവിന്റെ ശക്തി അവനിൽ ഉണ്ടായിരുന്നു.

18. അപ്പോൾ, ചിലർ ഒരു തളർവാതരോഗിയെ കിടക്കയിൽ എടുത്തു കൊണ്ടുവന്നു. അവർ അവനെ അകത്ത് യേശുവിന്റെ മുമ്പിൽ കൊണ്ടുവരാൻ പരിശ്രമിച്ചു.

19. ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്, അവർ പുരമുകളിൽ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്റെ മുമ്പിലേക്ക് ഇറക്കി.

20. അവരുടെ വിശ്വാസം കണ്ട് അവൻ പറഞ്ഞു: മനുഷ്യാ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.

21. നിയമജ്ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവൻ ആര്? ദൈവത്തിനല്ലാതെ മറ്റാർക്കാണ് പാപങ്ങൾ ക്ഷമിക്കാൻ സാധിക്കുക?

22. അവരുടെ വിചാരം മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ ഹൃദയത്തിൽ ചോദിക്കുന്നത്?

23. ഏതാണ് എളുപ്പം, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?

24. ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാതരോഗിയോടു പറഞ്ഞു: ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക.

25. ഉടനെ, എല്ലാവരും കാൺകേ, അവൻ എഴുന്നേറ്റ് കിടക്കയുമെടുത്തു ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്കുപോയി.

26. എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവർ സംഭ്രമത്തോടെ പറഞ്ഞു: അസാധാ രണ സംഭവങ്ങൾ ഇന്നു നാം കണ്ടിരിക്കുന്നു.

ലേവിയെ വിളിക്കുന്നു

27. ഇതിനുശേഷം, അവൻ പോകുംവഴി ലേവി എന്നൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനോടു പറഞ്ഞു.

28. അവൻ എല്ലാം ഉപേക്ഷിച്ച്, എഴുന്നേറ്റ് അവനെ അനുഗമിച്ചു.

29. ലേവി തന്റെ വീട്ടിൽ അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റുള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്ഷണത്തിനിരുന്നു.

30. ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്റെ ശിഷ്യരോടു പറഞ്ഞു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു:

31. ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.

32. ഞാൻ വന്നിരിക്കുന്നത് നീതിമാൻമാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.

ഉപവാസത്തെ സംബന്ധിച്ചു തർക്കം

33. അവർ അവനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിന്റെ ശിഷ്യർ തിന്നുകുടിച്ചു നടക്കുന്നു.

34. ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് യേശു തളർവാതരോഗിയോടു പറഞ്ഞു: ഞാൻ നിന്നോടു പറയുന്നു, എഴുന്നേറ്റ് കിടക്കയുമെടുത്ത് വീട്ടിലേക്കു പോവുക.

35. എന്നാൽ, മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും.

36. അവൻ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽനിു കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും.

37. ആരും പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ, പുതിയ വീഞ്ഞ് പഴയ തോൽക്കുടങ്ങൾ ഭേദിച്ച് ഒഴുകിപ്പോവുകയും തോൽക്കുടങ്ങൾ നശിക്കുകയും ചെയ്യും.

38. പുതിയ വീഞ്ഞ് പുതിയ തോൽക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കേണ്ടത്.

39. പഴയ വീഞ്ഞു കുടിച്ച ഒരുവനും പുതിയത് ഇഷ്ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------