പ്രസ്‌താവന

വചനഗ്രന്‌ഥമായ ബൈബിളിന്‍െറ ഒരു പ്രതി ഓരോ ക്രൈസ്‌തവ കുടുംബത്തിലും അവശ്യം ഉണ്ടായിരിക്കേണ്ടാതാണ്‌. ഈ ലക്‌ഷ്യം മുന്‍നിര്‍ത്തി, മൂലരേഖകളോടു പരമാവധി വിശ്വസ്‌തത പുലര്‍ത്തിക്കൊണ്ട് , ലളിതവും സമകാലികവുമായ ശൈലിയില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്‌തു പ്രസിദ്‌ധീകരിക്കുന്നതിനുള്ള ദീര്‍ഘകാല യത്‌നത്തിന്‍െറ ഫലമാണ്‌ ഈ ഗ്രന്‌ഥം.

ബൈബിള്‍ വിവര്‍ത്തന രംഗത്ത്‌ കേരള ക്രൈസ്‌തവര്‍ക്ക്‌ ഒന്നര നൂറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. കത്തോലിക്കരല്ലാത്ത ക്രൈസ്‌തവസഭകളാണ്‌ ഈ രംഗത്ത്‌ ആദ്യമായി പ്രവര്‍ത്തിച്ചത്‌. 1807 മുതല്‍ ബൈബിളിന്‍െറ ഭാഗികമായ വിവര്‍ത്തനങ്ങള്‍ പ്രത്യക്‌ഷപ്പെട്ടുതുടങ്ങി. 1841 - 42 ല്‍ കോട്ടയം സി.എം.എസ്‌. പ്രസ്സില്‍നിന്നും ബൈബിളിന്‍െറ സമ്പൂര്‍ണ വിവര്‍ത്തനം മലയാളത്തില്‍ ആദ്യമായി പ്രസിദ്‌ധീകരിക്കുകയുണ്ടായി. തിരുവിതാംകൂറിലാണ്‌ ഇതിനു മുഖ്യമായ പ്രചാരം ലഭിച്ചത്‌. പിന്നീട്‌ 1889 ല്‍ മലബാറിലെ ഭാഷാരീതിയെ ഉപജീവിച്ച്‌ ഗുണ്ടര്‍ട്ട്‌ തയാറാക്കിയ വിവര്‍ത്തനം പ്രകാശിതമായി. ഇന്ന്‌ ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന സമ്പൂര്‍ണ ബൈബിള്‍ വിവര്‍ത്തനം (സത്യവേദ പുസ്‌തകം) 1910 - ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്‍ഡ്യ പ്രസിദ്‌ധീകരിച്ചതാണ്‌.

കേരള കത്തോലിക്കര്‍ വിവര്‍ത്തന രംഗത്തേക്കു വന്നത്‌ വൈകിയാണ്‌. കത്തോലിക്കരുടെ ഇടയില്‍ ഏറ്റവുമധികം പ്രചാരം സിദ്‌ധിച്ചത്‌ സുറിയാനിയില്‍നിന്ന്‌ മാണിക്കത്തനാര്‍ വിവര്‍ത്തനം ചെയ്‌ത്‌ 1935 ല്‍ പ്രസിദ്‌ധീകരിച്ച പുതിയ നിയമമാണ്‌. പഴയ നിയമത്തിന്‍െറ ആദ്യഭാഗമായ പഞ്ചഗ്രന്‌ഥിയും അദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ഫാ. മാത്യു വടക്കേലിന്‍െറ നേതൃത്വത്തിലുള്ള ഒരു വിവര്‍ത്തക സമിതി പഴയ നിയമം മുഴുവന്‍ പരിഭാഷപ്പെടുത്തി. 1930, 1934, 1939 എന്നീ വര്‍ഷങ്ങളില്‍ S.H Leage മൂന്നു വാല്യങ്ങളില്‍ അതു പ്രസിദ്‌ധീകരിച്ചു. 1963 ല്‍ റവ. തോമസ്‌ മൂത്തേടന്‍ ലത്തീന്‍ വുഗാത്തായും സുറിയാനി പെശീത്തായും ആധാരമാക്കി ബൈബിളിന്‍െറ സമ്പൂര്‍ണ വിവര്‍ത്തനം പ്രസിദ്‌ധീകരിച്ചു. പുതിയ നിയമത്തിന്‍െറ രണ്ട്‌ ആധുനിക വിവര്‍ത്തനങ്ങള്‍ കൂടി അടുത്തകാലത്ത്‌ പ്രസിദ്‌ധീകരിക്കപ്പെട്ടിട്ടുണ്ട്‌. 1978 ല്‍ മാന്നാനത്തുനിന്ന്‌ കര്‍മ്മലീത്താസഭയുടെയും 1980 ല്‍ ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്‍ഡ്യയുടെയും നേതൃത്വത്തില്‍ പ്രസിദ്‌ധീകരിച്ച വിവര്‍ത്തനങ്ങളാണ്‌ അവ.

1968 ല്‍ കേരള കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സിന്‍െറ പാസ്‌റ്ററല്‍ ഓറിയന്‍േറഷന്‍ സെന്‍റര്‍ ബൈബിളിന്‍െറ സമ്പൂര്‍ണ വിവര്‍ത്തനത്തിന്‌ ഒരു പദ്‌ധതിയുമായി മുമ്പോട്ടു വന്നു; കെ. സി. ബി. സി. അത്‌ അംഗീകരിക്കുകയും ചെയ്‌തു.

1976 ല്‍ കെ. സി. ബി. സി. ഒരു ബൈബിള്‍ കമ്മീഷനെ നിയോഗിച്ചു. പി.ഒ.സി. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്മീഷന്‍ വിവര്‍ത്തന പരിപാടി ഏറ്റെടുത്തു. വിവര്‍ത്തനത്തിന്‍െറ ആദ്യഘട്ടമായി പുതിയ നിയമത്തിന്‍െറ പരിഭാഷ 1977 ഡിസംബറില്‍ പ്രസിദ്‌ധീകരിച്ചു. ആധികാരിക മൂലരേഖയായി ഉപയോഗിച്ചത്‌ The Nestle Greek Text ആണ്‌. കൂടാതെ ഇംഗ്ലീഷ്‌, ജര്‍മ്മന്‍, ഫ്രഞ്ച്‌, ഇറ്റാലിയന്‍ എന്നീ ഭാഷകളിലെ ആധുനിക വിവര്‍ത്തനങ്ങളും ഉപയോഗപ്പെടുത്തി.

1978 ആരംഭത്തില്‍ പഴയ നിയമത്തിന്‍െറ പരിഭാഷയ്‌ക്കു വേണ്ട ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഒരു എക്യുമെനിക്കല്‍ വിവര്‍ത്തനത്തിന്‍െറ സാധ്യതയെക്കുറിച്ചു കെ. സി. ബി. സി.ബൈബിള്‍ കമ്മീഷനും ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്‍ഡ്യയുമായി ചര്‍ച്ചകള്‍ നടന്നു. തത്‌ഫലമായി ഒരു ഏകോപനസമിതി രൂപംകൊള്ളുകയും ഇരുകൂട്ടരുടെയും സംയുക്‌താഭിമുഖ്യത്തില്‍ വിവര്‍ത്തകര്‍ക്കുവേണ്ടി ഒരു പരിശീലന ക്യാമ്പ്‌ നടത്തുകയും ചെയ്‌തു. വിവിധ ക്രൈസ്‌തവ സഭകളില്‍പെട്ടവര്‍ അതില്‍ പങ്കെടുത്തു. കമ്മിറ്റി ഇവരില്‍നിന്നു വിവര്‍ത്തകരെ തെരഞ്ഞെടുത്തു. ഓരോരുത്തരും വിവര്‍ത്തനം ചെയ്യേണ്ട പുസ്‌തകങ്ങള്‍ നിശ്‌ചയിച്ചു കൊടുക്കുകയും ചെയ്‌തു. നിശ്‌ചിത സമയത്തുതന്നെ വിവര്‍ത്തനം പൂര്‍ത്തിയായി. എന്നാല്‍ ഈഘട്ടത്തില്‍ തനതായ താത്‌കാലിക സാഹചര്യങ്ങളാല്‍ ബൈബിള്‍ സൊസൈറ്റി വിവര്‍ത്തന പദ്‌ധതിയില്‍നിന്നു പിന്‍മാറേണ്ടിവന്നു. ഇതുവരെയുള്ള സൗഹാര്‍ദത്തിന്‍െറയും സഹകരണത്തിന്‍െറയും അടിസ്‌ഥാനത്തില്‍ ഒരു എക്യുമെനിക്കല്‍ വിവര്‍ത്തനം സമീപഭാവിയില്‍ കേരള ക്രൈസ്‌തവര്‍ക്കു കാഴ്‌ചവയ്‌ക്കാന്‍ സാധിക്കുമെന്നു പ്രതീക്‌ഷിക്കുന്നു.

കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍ വിവര്‍ത്തന പദ്‌ധതി തുടര്‍ന്നു. പഴയ നിയമത്തിന്‍െറ വിവര്‍ത്തനത്തിനുപയോഗിച്ചിട്ടുള്ള മൂലരേഖകള്‍ Biblia Hebraica Stuttgartensia edited by K. Ellinger-W.Rudolph, and Septuagint with Apocrypha by Sir Lancelot C.L Brenton എന്നിവയാണ്‌. കൂടാതെ ലത്തീന്‍, ഇംഗ്ലീഷ്‌, ജര്‍മന്‍, ഫ്രഞ്ച്‌, ഇറ്റാലിയന്‍ എന്നീ ഭാഷകളിലുള്ള പ്രധാന വിവര്‍ത്തനങ്ങളും ഉപയോഗിച്ചിട്ടുണ്ട്‌. ആധുനിക ബൈബിള്‍ വിജ്‌ഞാനീയത്തിന്‍െറ സഹായത്തോടെയാണ്‌ പാഠനിര്‍ണയം ചെയ്‌തിട്ടുള്ളത്‌. അതിനാല്‍ ഏതെങ്കിലും ഒരു ഇംഗ്ലീഷ്‌ വിവര്‍ത്തനത്തോടു മാത്രം താരതമ്യം ചെയ്‌താല്‍ എല്ലായിടത്തും വിവര്‍ത്തനം പൊരുത്തപ്പെട്ടില്ലെന്നുവരും. ചില വാക്യങ്ങള്‍ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നതും പ്രത്യേക പഠനത്തിന്‍െറ അടിസ്‌ഥാനത്തിലാണ്‌.

ഓരോ പുസ്‌തകത്തിനും ചെറിയ ഓരോ ആമുഖം എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. ഓരോ അധ്യായത്തിലും പ്രധാന ആശയങ്ങളിലേക്കു വിരല്‍ചൂണ്ടുന്ന ഉപശീര്‍ഷകങ്ങള്‍ സമാന്തര വാക്യങ്ങളുടെ സൂചിക എന്നിവയും കൊടുത്തിട്ടുണ്ട്‌. അത്യാവശ്യമെന്നു തോന്നിയ സന്‌ദര്‍ഭങ്ങളില്‍ മാത്രമേ വ്യാഖ്യാന രൂപത്തിലുള്ള കുറിപ്പുകള്‍ കൊടുത്തിട്ടുള്ളൂ.

ഈ വിവര്‍ത്തനത്തിനു സഹായിച്ചിട്ടുള്ളവര്‍ ഏറെയാണ്‌. എല്ലാവരെയും ഞങ്ങള്‍ സ്‌മരിക്കുന്നു. ഈ വിവര്‍ത്തന പദ്‌ധതിക്കു രൂപം നല്‍കുകയും എല്ലാ ഘട്ടങ്ങളിലും പ്രോത്‌സാഹനങ്ങള്‍ നല്‍കുകയും ചെയ്‌ത ഫാ. ജോസഫ്‌ കണ്ണത്തിനെ പ്രത്യേകം സ്‌മരിക്കുന്നു. വിവിധ ഘട്ടങ്ങളില്‍ ഞങ്ങളെ സഹായിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്‌ത എല്ലാവരോടും ഞങ്ങള്‍ കൃതജ്‌ഞതയുള്ളവരാണ്‌.

ദൈവവചനത്തിന്‍െറ ലളിതവും സുഗ്രഹവും വിശ്വസ്‌തവുമായ വിവര്‍ത്തനം സാമാന്യ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്ന ലക്‌ഷ്യമാണ്‌ ഈ ഉദ്യമത്തില്‍ ആദ്യന്തം ഞങ്ങളെ നയിച്ചത്‌. അതിന്‌ ഈ യത്‌നം സഹായകമാകുമെന്നു ഞങ്ങള്‍ പ്രതീക്‌ഷിക്കുന്നു. തുടര്‍ന്ന്‌ ഞങ്ങക്കു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അടുത്ത പതിപ്പില്‍ പരിഗണിക്കുന്നതാണ്‌.

വചനം ഹൃദയപൂര്‍വം സ്വീകരിച്ച്‌ അതുവഴി എല്ലാവരിലും ജീവനുണ്ടാകുവാനും അത്‌ സമൃദ്‌ധമായി ഉണ്ടാകുവാനും ഇടയാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് ഈ ഗ്രന്‌ഥം ദൈവജന സമക്‌ഷം സമര്‍പ്പിച്ചുകൊള്ളുന്നു.

ഫാ. സെബാസ്‌റ്റ്യന്‍ വടക്കുംപാടന്‍
സെക്രട്ടറി, കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍
ഡിസംബര്‍ 26, 1981 - പി. ഒ. സി.
-------------------------------------------------------------------------------------------

രണ്ടാം പതിപ്പ്‌

ഒന്നാം പതിപ്പ്‌ പ്രസിദ്‌ധീകരിച്ചപ്പോള്‍ വിവര്‍ത്തനത്തെക്കുറിച്ചു ഞങ്ങക്കു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അടുത്ത പതിപ്പില്‍ പരിഗണിക്കുന്നതാണ്‌ എന്ന്‌ അറിയിച്ചിരുന്നു. ഔദാര്യപൂര്‍വം അയച്ചുകിട്ടിയ നിര്‍ദേശങ്ങളില്‍ യുക്‌തമായവ സ്വീകരിച്ചിട്ടുണ്ട്‌. അത്തരത്തില്‍ ഞങ്ങളെ സഹായിച്ച എല്ലാവര്‍ക്കും നന്‌ദി.

ഒന്നാം പതിപ്പില്‍ വന്ന അപാകതക നിവാരണം ചെയ്യാന്‍ വളരെയേറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. വിവര്‍ത്തനത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളില്‍ അധികവും ഭാഷാപരമായ ഐകരൂപ്യത്തിനു വേണ്ടി ചെയ്‌തിട്ടുള്ളതാണ്‌. വ്യത്യസ്‌തമായ വ്യാഖ്യാന സാധ്യതയുണ്ടായിരുന്ന ചില പദങ്ങളുടെ സ്‌ഥാനത്ത്‌ മൂലാര്‍ഥം മാത്രം വ്യക്‌തമാക്കുന്ന പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്‌. വിവര്‍ത്തനത്തില്‍ വന്ന ഏതാനും അര്‍ഥവ്യത്യാസങ്ങളും തിരുത്തിയിട്ടുണ്ട്‌. എന്നാല്‍ ഇവയില്‍ ഒന്നുംതന്നെ ബൈബിളിലെ ദൈവശാസ്‌ത്രവീക്‌ഷണത്തെയോ ധാര്‍മികതയെയോ ബാധിക്കുന്നതല്ല. ഈ പതിപ്പിനു പലവിധത്തിലുള്ള സഹായങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാവരെയും ഞങ്ങള്‍ നന്‌ദിയോടെ ഓര്‍ക്കുന്നു. തുടര്‍ന്നും നിര്‍ദേശങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഈ പതിപ്പ്‌ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

ഫാ. സെബാസ്‌റ്റ്യന്‍ വടക്കുംപാടന്‍
സെക്രട്ടറി, കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍
ഒക്‌ടോബര്‍ 24, 1986 - പി. ഒ. സി.
-------------------------------------------------------------------------------------------

മൂന്നാം പതിപ്പ്‌

പി.ഒ.സി. സമ്പൂര്‍ണ ബൈബിള്‍ ചില പരിഷ്‌കാരങ്ങളോടെ പ്രസിദ്‌ധീകരിക്കുക മാത്രമാണ്‌ ഈ പുതിയ പതിപ്പില്‍. മുന്‍പതിപ്പില്‍നിന്നു വ്യത്യസ്‌തമായി, വലിപ്പം കുറച്ച്‌ കൈയൊതുക്കമുള്ള ആകൃതിയിലാണ്‌ ഈ മൂന്നാം പതിപ്പ്‌ തയാറാക്കിയിരിക്കുന്നത്‌. പേജുകള്‍ വര്‍ധിപ്പിച്ച്‌ പുസ്‌തകത്തിന്‍െറ നീളവും വീതിയും കുറച്ചു. വാക്യനമ്പറുകള്‍ മാര്‍ജിനില്‍ കൊടുക്കുന്ന മുന്‍രീതി മാറ്റി ഇവിടെ വാക്യാരംഭത്തില്‍ത്തന്നെ ചേര്‍ത്തു. ഓരോ നമ്പറിലെയും വാക്യം എവിടെ ആരംഭിക്കുന്നുവെന്ന്‌ കൃത്യമായി അറിയുന്നതിന്‌ ഈ രീതി ഉപകരിക്കും. ഒരു പൊതുനയമെന്ന നിലയില്‍ മുന്‍പതിപ്പിലെ വാചകഘടന പരിഷ്‌കരിച്ചിട്ടില്ല. വിവര്‍ത്തനപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ മുന്‍പതിപ്പിലെ ചില അച്ചടിപ്പിശകുകളും ഭാഷാപരമായ ചില പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. പേജുനമ്പറുകള്‍ക്ക്‌ മാറ്റം വന്നിട്ടുണ്ട്‌. പുതിയലിപി സമ്പ്രദായം ആവുന്നത്ര ഉപയോഗിച്ചിരിക്കുന്നു. ഉദാ: പ്രാര്‍ഥന. കാവ്യഭാഗങ്ങളെല്ലാം തന്നെ കാവ്യരൂപത്തില്‍ അച്ചടിച്ചിട്ടുണ്ട്‌. പൂര്‍ണമായും ഡി.ടി.പി. യില്‍ തയ്യാറാക്കിയ പതിപ്പുമാണിത്‌. ബൈബിള്‍ പ്രചാരണ - പ്രഘോഷണ ദൗത്യം കൂട്ടായി നിര്‍വഹിക്കുവാന്‍ കേരള കത്തോലിക്കാസഭയുടെ ഒരു കര്‍മവേദിയായ കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ്‌ ഡി.ടി.പി. തയ്യാറാക്കിയത്‌. ഈ പതിപ്പു തയാറാക്കുന്നതിന്‌ നേതൃത്വം നല്‍കിയ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ പിതാവിനെ നന്‌ദിയോടെ സ്‌മരിക്കുന്നു. ഈ പതിപ്പിന്‍െറ ഭാഷാ പരിശോധനയിലും ഡി.ടി.പി. തയ്യാറാക്കിയപ്പോള്‍ പ്രൂഫ്‌ റീഡിംഗിലും സഹായിച്ച എല്ലാവര്‍ക്കും ഹൃദയപൂര്‍വം നന്‌ദിപറയുന്നു. ജീവദായകമായ വചനം എല്ലാവരിലും ധാരാളമായി സത്‌ഫലങ്ങള്‍ പുറപ്പെടുവിക്കട്ടെയെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ട് സഭാസമക്ഷം ഈ വിശുദ്ധ ഗ്രന്‌ഥം സമര്‍പ്പിക്കട്ടെ.

റവ. ഡോ. സൈറസ്‌ വേലംപറമ്പില്‍
സെക്രട്ടറി, കെ. സി. ബി. സി. ബൈബിള്‍ കമ്മീഷന്‍
ആഗസ്‌റ്റ്‌ 15, 2001 - പി. ഒ. സി.