വിധവയുടെ കാണിക്ക
1. അവൻ കണ്ണുകളുയർത്തി നോക്കിയപ്പോൾ ധനികർ ദേവാലയ ഭൺഡാരത്തിൽനേർച്ചയിടുന്നതു കണ്ടു.
2. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പു തുട്ടുകൾ ഇടുന്നതും അവൻ കണ്ടു.
3. അവൻ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാൾ കൂടുതൽ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
4. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്യ്രത്തിൽനിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു.
ദേവാലയത്തിന്റെ നാശത്തെക്കുറിച്ച്
5. ചില ആളുകൾ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്ക വസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു: അവൻ അവരോടു പറഞ്ഞു:
6. നിങ്ങൾ ഈ കാണുന്നവ കല്ലിൻമേൽ കല്ലു ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു.
ക്ലേശങ്ങളുടെ ആരംഭം
7. അവർ ചോദിച്ചു: ഗുരോ, ഇത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാൻ തുടങ്ങുന്നതിന്റെ അടയാളം എന്താണ്?
8. അവൻ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. എന്തെന്നാൽ, പലരും അവൻ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ വരും. നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
9. യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ചു കേൾക്കുമ്പോൾ നിങ്ങൾ ഭയപ്പെട രുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാൽ, അവസാനം ഇനിയും ആയിട്ടില്ല.
10. അവൻ തുടർന്നു: ജനം ജനത്തിനെ തിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയർത്തും.
11. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തിൽനിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
12. ഇവയ്ക്കെല്ലാം മുമ്പ് അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏൽപിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കൻമാരുടെയും ദേശാധിപതികളുടെയും മുൻ പിൽ അവർ നിങ്ങളെകൊണ്ടു ചെല്ലും.
13. നിങ്ങൾക്ക് ഇതു സാക്ഷ്യം നൽകുന്നതിനുള്ള അവസരമായിരിക്കും.
14. എന്ത് ഉത്ത രം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിൻ.
15. എന്തെന്നാൽ, നിങ്ങളുടെ എതിരാളികളിലാർക്കും ചെറുത്തു നിൽക്കാനോ എതിർക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങൾക്കു ഞാൻ നൽകും.
16. മാതാപിതാക്കൻമാർ, സഹോദരർ, ബന്ധുമിത്രങ്ങൾ, സ്നേഹിതർ എന്നിവർപോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും.
17. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും.
18. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.
19. പീഡനത്തിലും ഉറച്ചുനിൽക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങൾ നേടും.
ജറുസലെമിന്റെ പതനം
20. ജറുസലെമിനുചുറ്റും സൈന്യം താവ ളമടിച്ചിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ.
21. അപ്പോൾ, യൂദയായിലുള്ളവർ പർവതങ്ങളിലേക്കു പലായനം ചെയ്യട്ടെ. പട്ടണത്തിലുള്ളവർ അവിടം വിട്ടുപോകട്ടെ. ഗ്രാമങ്ങളിലുള്ളവർ പട്ടണത്തിൽ പ്രവേശിക്കാതിരിക്കട്ടെ.
22. കാരണം, എഴുതപ്പെട്ടവയെല്ലാം പൂർത്തിയാകേണ്ട പ്രതികാരത്തിന്റെ ദിവസങ്ങളാണ് അവ.
23. ആദിവസങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ദുരിതം! അന്ന് ഭൂമുഖത്തു വലിയ ഞെരുക്കവും ഈ ജനത്തിന്റെ മേൽ വലിയക്രോധവും നിപതിക്കും.
24. അവർ വാളിന്റെ വായ്ത്തലയേറ്റു വീഴുകയും എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടുകയും ചെയ്യും. വിജാതീയരുടെ നാളുകൾ പൂർത്തിയാകുന്നതുവരെ അവർ ജറുസലെമിനെ ചവിട്ടിമെതിക്കും.
മനുഷ്യപുത്രന്റെ ആഗമനം
25. സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ പ്രത്യക്ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പൽ ജനപദങ്ങളിൽ സംഭ്രമമുളവാക്കും.
26. സംഭ വിക്കാൻ പോകുന്നവയെ ഓർത്തുള്ള ഭയ വും ആകുലതയുംകൊണ്ട് ഭൂവാസികൾ അ സ്തപ്രജ്ഞരാകും. ആകാശ ശക്തികൾ ഇളകും.
27. അപ്പോൾ, മനുഷ്യപുത്രൻ ശ ക്തിയോടും വലിയ മഹത്വത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് അവർ കാണും.
28. ഇവ സംഭവിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ശിരസ്സുയർത്തി നിൽക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു.
29. ഒരു ഉപമയും അവൻ അവരോടു പറഞ്ഞു: അത്തി മരത്തെയും മറ്റു മരങ്ങളെയും നോക്കുവിൻ.
30. അവ തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു.
31. അതുപോലെ ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിൻ.
32. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
33. ആകാശ വും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വാക്കുകൾ കടന്നുപോവുകയില്ല.
ജാഗരൂകരായിരിക്കുവിൻ
34. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാൽ നിങ്ങളുടെ മന സ്സു ദുർബലമാവുകയും, ആദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേൽ വന്നു വീഴുകയും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുവിൻ.
35. എന്തെന്നാൽ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേൽ അതു നിപതിക്കും.
36. സംഭവിക്കാനിരിക്കുന്ന ഇവയിൽ നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ പ്രാർഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിൻ.
37. എല്ലാ ദിവസവും അവൻ ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. രാത്രിയിൽ അവൻ പട്ടണത്തിനു പുറത്തുപോയി ഒലിവുമലയിൽ വിശ്രമിച്ചു.
38. അവന്റെ വാക്കു കേൾക്കാൻവേണ്ടി ജനം മുഴുവൻ അതിരാവിലെ ദേവാലയത്തിൽ അവന്റെ അടുത്തുവന്നിരുന്നു.