ലൂക്കാ - 1

പ്രാരംഭം

1. നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാൻ അനേകം പേർ പരിശ്രമിച്ചിട്ടുണ്ടല്ലോ.

2. അതാകട്ടെ ആദിമുതൽതന്നെ വചനത്തിന്റെ ദൃക്സാക്ഷികളും ശുശ്രൂഷകൻമാരും ആയിരുന്നവർ നമുക്ക് ഏൽപിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.

3. അല്ലയോ, ശ്രേഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി.

4. അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കു ബോധ്യം വരാനാണ്.

സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്

5. ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ സഖറിയാ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ.

6. അവർ ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും കർത്താവിന്റെ കൽപനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.

7. അവർക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.

8. തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിവരവേ,

9. പൗരോഹിത്യവിധി പ്രകാരം കർത്താവിന്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാൻ സഖറിയായ്ക്ക് കുറിവീണു.

10. ധൂപാർപ്പണസമയത്ത് സമൂഹം മുഴുവൻ വെളിയിൽ പ്രാർഥിച്ചു കൊണ്ടിരുന്നു.

11. അപ്പോൾ, കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുവശത്തു നിൽക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു.

12. അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.

13. ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം.

14. നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകർ അവന്റെ ജനനത്തിൽ ആഹ്ളാദിക്കുകയും ചെയ്യും.

15. കർത്താവിന്റെ സന്നിധിയിൽ അവൻ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവൻ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും.

16. ഇസ്രായേൽമക്കളിൽ വളരെപ്പേരെ അവരുടെ ദൈവമായ കർത്താവിലേക്ക് അവൻ തിരികെ കൊണ്ടുവരും.

17. പിതാക്കൻമാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാൻമാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃതമായ ഒരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവൻ കർത്താവിന്റെ മുമ്പേ പോകും.

18. സഖറിയാ ദൂതനോടു ചോദിച്ചു: ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്ധനാണ്; എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.

19. ദൂതൻമറുപടി പറഞ്ഞു: ഞാൻ ദൈവസന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാർത്തനിന്നെ അറിയിക്കാനും ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു.

20. യഥാകാലം പൂർത്തിയാകേണ്ട എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാൻ നിനക്കു സാധിക്കുകയില്ല.

21. ജനം സഖറിയായെ കാത്തുനിൽക്കു കയായിരുന്നു. ദേവാലയത്തിൽ അവൻ വൈകുന്നതിനെപ്പറ്റി അവർ അദ്ഭുതപ്പെട്ടു.

22. പുറത്തുവന്നപ്പോൾ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തിൽവച്ച് അവന് ഏതോ ദർശനമുണ്ടായി എന്ന് അവർ മനസ്സിലാക്കി. അവൻ അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു.

23. തന്റെ ശുശ്രൂഷയുടെ ദിവസങ്ങൾ പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്കു പോയി.

24. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗർഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവൾ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവൾ പറഞ്ഞു:

25. മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.

യേശുവിന്റെ ജനനത്തെക്കുറിച്ച് അറിയിപ്പ്

26. ആറാംമാസം ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ,

27. ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.

28. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ!

29. ഈ വചനം കേട്ട് അവൾ വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അർഥം എന്ന് അവൾ ചിന്തിച്ചു.

30. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു.

31. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.

32. അവൻ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും.

33. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.

34. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ.

35. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും.

36. ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്.

37. ദൈവത്തിന് ഒന്നും അസാധ്യമല്ല.

38. മറിയം പറഞ്ഞു: ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു.

എലിസബത്ത് മറിയത്തെ സ്തുതിക്കുന്നു

39. ആ ദിവസങ്ങളിൽ, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.

40. അവൾ സഖറിയായുടെ വീട്ടിൽ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.

41. മറിയത്തിന്റെ അഭിവാദനം കേട്ടപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.

42. അവൾ ഉദ്ഘോഷിച്ചു: നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.

43. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?

44. ഇതാ, നിന്റെ അഭിവാദനസ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്താൽ കുതിച്ചുചാടി.

45. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി.

മറിയത്തിന്റെ സ്തോത്രഗീതം

46. മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.

47. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.

48. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.

49. ശക്തനായവൻ എനിക്കു വലിയകാര്യങ്ങൾ ചെയ്തിരിക്കുന്നു, അവിടുത്തെനാമം പരിശുദ്ധമാണ്.

50. അവിടുത്തെ ഭക്തരുടെമേൽ തലമുറകൾ തോറും അവിടുന്ന് കരുണ വർഷിക്കും.

51. അവിടുന്ന് തന്റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു.

52. ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി.

53. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.

54. തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു.

55. നമ്മുടെ പിതാക്കൻമാരായ അബ്രാഹത്തോടും അവന്റെ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.

56. മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.

സ്നാപകയോഹന്നാന്റെ ജനനം

57. എലിസബത്തിനു പ്രസവസമയമായി; അവൾ ഒരു പുത്രനെ പ്രസവിച്ചു.

58. കർത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയൽക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.

59. എട്ടാംദിവസം അവർ ശിശുവിന്റെ പരിച്ഛേദനത്തിനു വന്നു. പിതാവിന്റെ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നൽകാൻ അവർ ആഗ്രഹിച്ചു.

60. എന്നാൽ, ശിശുവിന്റെ അമ്മ അവരോടു പറഞ്ഞു: അങ്ങനെയല്ല, അവൻ യോഹന്നാൻ എന്നു വിളിക്കപ്പെടണം.

61. അവർ അവളോടു പറഞ്ഞു: നിന്റെ ബന്ധുക്കളിലാർക്കും ഈ പേര് ഇല്ലല്ലോ.

62. ശിശുവിന് എന്ത് പേരു നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്റെ പിതാവിനോട് അവർ ആംഗ്യം കാണിച്ചു ചോദിച്ചു.

63. അവൻ ഒരു എഴുത്തുപലക വരുത്തി അതിൽ എഴുതി: യോഹന്നാൻ എന്നാണ് അവന്റെ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.

64. തത്ക്ഷണം അവന്റെ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവൻ ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാൻ തുടങ്ങി.

65. അയൽക്കാർക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികൾ സംസാരവിഷയമാവുകയും ചെയ്തു.

66. കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കർത്താവിന്റെ കരം അവനോടുകൂടെ ഉണ്ടായിരുന്നു.

സഖറിയായുടെ പ്രവചനഗീതം

67. അവന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പ്രവചിച്ചു:

68. ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടുന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചു;

69. തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയർത്തി;

70. ആദിമുതൽ തന്റെ വിശുദ്ധൻമാരായ പ്രവാചകൻമാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ,

71. ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്നവരുടെ കൈയിൽനിന്നും നമ്മെ രക്ഷിക്കാനും

72. നമ്മുടെ പിതാക്കൻമാരോടു വാഗ്ദാനംചെയ്ത കാരുണ്യം നിവർത്തിക്കാനും

73. നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും

74. ശത്രുക്കളുടെ കൈകളിൽനിന്നു വിമോചിതരായി, നിർഭയം

75. പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്കു നൽകാനുമായിട്ടാണ് ഇത്.

76. നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കാൻ അവിടുത്തെ മുമ്പേ നീ പോകും.

77. അത് അവിടുത്തെ ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും,

78. നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകം കൊണ്ട് ഉയരത്തിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിക്കുമ്പോൾ

79. ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.

80. ശിശു വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവൻ മരുഭൂമിയിലായിരുന്നു.

 ---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------