അപ്പ. പ്രവര്‍ത്തനങ്ങള്‍ 7

സ്തേഫാനോസിന്റെ പ്രസംഗം
1. പ്രധാനപുരോഹിതൻ ചോദിച്ചു: ഇതെല്ലാം സത്യമാണോ?
2. അവൻ പ്രതിവചിച്ചു: സഹോദരൻമാരേ, പിതാക്കൻമാരേ, കേ ട്ടുകൊള്ളുവിൻ. നമ്മുടെ പിതാവായ അബ്രാഹം ഹാരാനിൽ താമസിക്കുന്നിനു മുമ്പ് മെസൊപ്പൊട്ടാമിയായിലായിരിക്കുമ്പോൾ, മഹത്വത്തിന്റെ ദൈവം അവനു പ്രത്യക്ഷ നായി
3. അവനോടു പറഞ്ഞു: നിന്റെ നാട്ടിൽനിന്നും ബന്ധുക്കളിൽനിന്നും നീ പുറപ്പെട്ട് ഞാൻ കാണിച്ചുതരുന്ന ദേശത്തേക്കുപോവുക.
4. അവൻ കൽദായദേശത്തു നിന്നു പുറപ്പെട്ട് ഹാരാനിൽ താമസമാക്കി. പിതാവിന്റെ മരണത്തിനുശേഷം അവിടെനിന്ന് നിങ്ങളിപ്പോൾ വസിക്കുന്ന ഈ ദേശത്തേക്ക് ദൈവം അവനെ കൊണ്ടുവന്നു.
5. എങ്കിലും, അവിടുന്ന് അവന് ഒരവകാശവും, ഒരടി സ്ഥലംപോലും, കൊടുത്തില്ല. എന്നാൽ, ഈ ദേശം അവനും പിൻതലമുറയ്ക്കും അവകാശമായി നൽകുമെന്ന്, അവന് സന്താനമില്ലാതിരിക്കുമ്പോൾത്തന്നെ, അവിടുന്നു വാഗ്ദാനംചെയ്തു.
6. അവന്റെ സന്താനങ്ങൾ മറ്റുള്ളവരുടെ ദേശത്തുപ്രവാസികളായിരിക്കുമെന്നും അവരെ വിദേശികൾ നാനൂറു വർഷത്തേക്ക് അടിമകളാക്കി പീഡിപ്പിക്കുമെന്നുംദൈവം പറഞ്ഞു.
7. ദൈവം വീണ്ടും പറഞ്ഞു: അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും. അതിനുശേഷം അവർ പുറപ്പെട്ട് ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.
8. പിന്നെ, അവിടുന്ന് അവനുമായി പരിച്ഛേദനത്തിന്റെ ഉടമ്പടി ചെയ്തു. അബ്രാഹത്തിൽ നിന്ന് ഇസഹാക്ക് ജനിച്ചു. എട്ടാംദിവസം അവനെ പരിച്ഛേദനംചെയ്തു. ഇസഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽ നിന്ന് പന്ത്രണ്ടുഗോത്രപിതാക്കൻമാരും ജനിച്ചു.
9. ഈ ഗോത്രപിതാക്കൻമാർ അസൂയകൊണ്ട് ജോസഫിനെ ഈജിപ്തുകാർക്കു വിറ്റു. എന്നാൽ, ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
10. അവിടുന്ന് അവനെ എല്ലാ ദുരിതങ്ങളിലുംനിന്നു സംരക്ഷിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ മുമ്പിൽ അവനെ സമ്മതനും ജ്ഞാനിയുമാക്കി. രാജാവ് അവനെ ഈജിപ്തിന്റെയും തന്റെ ഭവനം മുഴുവന്റെയും മേൽ ഭരണാധികാരിയായി നിയമിച്ചു.
11. അങ്ങയെിരിക്കേ, ഈജിപ്തിലും കാനാനിലും ക്ഷാമവും വലിയ കഷ്ടതയുമുണ്ടായി. നമ്മുടെ പിതാക്കൻമാർക്കു ഭക്ഷ്യസാധനങ്ങൾ ഇല്ലാതെ വന്നു.
12. ഈജിപ്തിൽ ധാന്യമുണ്ടെന്നുകേട്ട് യാക്കോബ് നമ്മുടെ പിതാക്കൻമാരെ അങ്ങോട്ടയച്ചു.
13. അവർ രണ്ടാംപ്രാവശ്യം ചെന്നപ്പോൾ ജോസഫ് സഹോദരൻമാർക്കു തന്നെത്തന്നെ വെളിപ്പെടുത്തി. ജോസഫിന്റെ കുടുംബത്തെക്കുറിച്ചു ഫറവോയും മനസ്സിലാക്കി.
14. ജോസഫ് ആളയച്ച് പിതാവായ യാക്കോബിനെയും അവന്റെ എല്ലാ ബന്ധുക്കളെയും വരുത്തി. അവർ എഴുപത്തഞ്ചുപേരുണ്ടായിരുന്നു.
15. യാക്കോബ് ഈജിപ്തിലേക്കു പോയി. അവനും നമ്മുടെ പിതാക്കൻമാരും മരിച്ചു.
16. അവരെ ഷെക്കെമിലേക്കുകൊണ്ടുവന്ന് കല്ലറയിൽ സംസ്കരിച്ചു. ഈ കല്ലറ അബ്രാഹം ഷെക്കെമിലെ ഏമോറിന്റെ പുത്രൻമാരിൽനിന്നു വെള്ളിനാണയങ്ങൾ കൊടുത്തുവാങ്ങിയതാണ്.
17. അബ്രാഹത്തോടു ദൈവം ചെയ്ത വാഗ്ദാനം പൂർത്തിയാകാറായപ്പോൾ ഈജിപ്തിൽ ജനം വളർന്നുപെരുകി.
18. അവസാനം, ജോസഫിനെ അറിയാത്ത ഒരു രാജാവ് അവിടെ അധികാരത്തിൽ വന്നു.
19. അവൻ നമ്മുടെ വംശത്തെ വഞ്ചിച്ചുകൊണ്ട് പിതാക്കൻമാരോടു ക്രൂരമായി പെരുമാറി. ശിശുക്കൾ ജീവിക്കാതിരിക്കാൻ അവരെ പുറത്തെറിഞ്ഞുകളയുന്നതിനു നിർബന്ധിച്ചു.
20. ഈ കാലത്തുമോശ ജനിച്ചു. അവൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു. മൂന്നു മാസത്തോളം പിതൃഭവനത്തിൽ അവൻ വളർന്നു.
21. പുറത്തെറിയപ്പെട്ട അവനെ ഫറവോയുടെപുത്രി എടുത്ത് സ്വന്തം മകനായി വളർത്തി.
22. ഈജിപ്തുകാരുടെ എല്ലാ വിജ്ഞാനവും മോശ നേടി. വാക്കിലും പ്രവൃത്തിയിലും അവൻ കരുത്തനായിരുന്നു.
23. അവനു നാൽപതു വയസ്സ് തികഞ്ഞപ്പോൾ തന്റെ സഹോദരരായ ഇസ്രായേൽമക്കളെ സന്ദർശിക്കാൻ അവൻ അഭിലഷിച്ചു.
24. അവരിലൊരാൾ ഉപദ്രവിക്കപ്പെടുന്നതു കണ്ട് അവൻ സഹായത്തിനെത്തി. ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി; ഉപദ്രവിക്കപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യുകയും ചെയ്തു.
25. ദൈവം അവരെ താൻമുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരർ മനസ്സി ലാക്കുമെന്നാണ് അവൻ വിചാരിച്ചത്. എന്നാൽ, അവർ അതു മനസ്സിലാക്കിയില്ല.
26. അടുത്ത ദിവസം അവർ ശണ്ഠകൂടിക്കൊണ്ടിരിക്കേ, അവൻ അവരുടെ അടുത്തു ചെല്ലാനിടയായി. അവരെ അനുരഞ്ജിപ്പിക്കാമെന്നു വിചാരിച്ച് അവൻ പറഞ്ഞു: നിങ്ങൾ സഹോദരൻമാരാണ്; എന്തിനു പരസ്പരം ദ്രോഹിക്കുന്നു?
27. അപ്പോൾ, അയൽക്കാരനെ ഉപദ്രവിച്ചുകൊണ്ടിരുന്നവൻ മോശയെ തട്ടിമാറ്റിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു?
28. ഇന്നലെ ഈജിപ്തുകരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നിന്റെ ഭാവം?
29. ഇതുകേട്ടു മോശ മിദിയാനിലേക്ക് ഓടിപ്പോയി. അവിടെ പരദേശിയായി ജീവിച്ചു. അവിടെ വച്ച് അവനു രണ്ടു പുത്രൻമാർ ജനിച്ചു.
30. നാൽപതു വർഷങ്ങൾക്കുശേഷം സീനായ് മലയുടെ മരുപ്രദേശത്ത് ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്ജ്വാലകളുടെ മധ്യേ ഒരു ദൂതൻ അവനു പ്രത്യക്ഷനായി.
31. മോശ ആദർശനത്തിൽ അദ്ഭുതപ്പെട്ടു. സൂക്ഷിച്ചുനോക്കാൻ അവൻ അടുത്തേക്കു ചെന്നു. അപ്പോൾ കർത്താവിന്റെ സ്വരം കേട്ടു:
32. നിന്റെ പിതാക്കൻമാരുടെ ദൈവമാണു ഞാൻ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഭയവിഹ്വലനായ മോശ അങ്ങോട്ടു നോക്കാൻ ധൈ ര്യപ്പെട്ടില്ല.
33. കർത്താവ് അവനോടു പറഞ്ഞു: നിന്റെ പാദരക്ഷകൾ അഴിച്ചുമാറ്റുക. നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.
34. ഈ ജിപ്തിൽ എന്റെ ജനം അനുഭവിക്കുന്ന പീഡനങ്ങൾ ഞാൻ വ്യക്തമായി കണ്ടു. അവരുടെ ദീനരോദനം ഞാൻ കേട്ടു. അവരെ വിമോചിപ്പിക്കാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു. വരൂ, നിന്നെ ഞാൻ ഈജിപ്തിലേക്ക് അയയ്ക്കും.
35. ഞങ്ങളുടെമേൽ അധികാരിയും വിധികർത്താവുമായി നിന്നെ ആരു നിയമിച്ചു എന്നുപറഞ്ഞ് അവർ നിരാകരിച്ചമോശയെത്തന്നെ, മുൾപ്പടർപ്പിൽ പ്രത്യക്ഷ നായ ദൂതൻ വഴി ദൈവം അവരുടെ അധികാരിയും വിമോചകനുമാക്കി അയച്ചു.
36. ഈജിപ്തിലും ചെങ്കടലിലും നാൽപതുവർഷം മരുഭൂമിയിലും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് അവൻ അവരെ നയിച്ചു.
37. ദൈവം നിങ്ങളുടെ സഹോദരരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കായി ഉയർത്തും എന്ന് ഇസ്രായേൽമക്കളോടു പ്രഖ്യാപിച്ചത് ഈ മോശയാണ്.
38. സീനായ്മലയിൽവച്ച് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കൻമാരോടുംകൂടെ മരുഭൂമിയിലെ സംഘത്തിലായിരുന്നവനും നിങ്ങൾക്കു നൽകാനായി ജീവവചസ്സുകൾ സ്വീകരിച്ചവനും ഇവനാണ്.
39. നമ്മുടെ പിതാക്കൻമാർ അവനെ അനുസരിച്ചില്ല, അവർ അവനെ നിരാകരിക്കുകയും, ഉള്ളുകൊണ്ട് ഈജിപ്തിലേക്കു തിരിയുകയും ചെയ്തു.
40. അവർ അഹറോനോട് ആവശ്യപ്പെട്ടു: ഞങ്ങളെ നയിക്കാൻ ദേവ ൻമാരെ നിർമിച്ചു തരുക. ഞങ്ങളെ ഈജിപ്തിൽനിന്നു നയിച്ചുകൊണ്ടുവന്ന മോശയുണ്ടല്ലോ, അവന് എന്തുസംഭവിച്ചുവെന്ന് അറിഞ്ഞുകൂടാ.
41. അവർ ആദിവസങ്ങളിൽ ഒരു കാളക്കുട്ടിയെ നിർമിച്ച് ആ വിഗ്രഹത്തിനു ബലിയർപ്പിച്ചു. സ്വന്തം കരവേലകളിൽ അവർ ആഹ്ളാദപ്രകടനം നടത്തി.
42. ദൈവം അവരിൽനിന്നു മുഖം തിരിക്കുകയും ആകാശശക്തികളെ ആരാധിക്കാൻ അവരെ കൈവെടിയുകയും ചെയ്തു. പ്രവാചകൻമാരുടെ പുസ്തകത്തിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ഇസ്രായേൽഭവനമേ, നാൽ പതുവർഷം മരുഭൂമിയിൽ നിങ്ങൾ എനിക്കു ബലിമൃഗങ്ങളെ നൽകുകയോ ബലികളർപ്പിക്കുകയോ ചെയ്തിട്ടുണ്ടോ?
43. ആരാധിക്കാനായി നിങ്ങൾ നിർമിച്ച ബിംബങ്ങളായമോളോക്കിന്റെ കൂടാരവും റോംഫാദേവന്റെ നക്ഷത്രവും നിങ്ങൾ ചുമന്നുകൊണ്ടു നടന്നു. ബാബിലോണിനും അപ്പുറത്തേക്കു നിങ്ങളെ ഞാൻ നാടുകടത്തും.
44. മരുഭൂമിയിൽ നമ്മുടെ പിതാക്കൻമാർക്ക് ഒരു സാക്ഷ്യകൂടാരമുണ്ടായിരുന്നു മോശ കണ്ട മാതൃകയിൽ നിർമിക്കണമെന്ന് ദൈവം അവനോടു കൽപിച്ചതനുസരിച്ചു തീർത്ത കൂടാരം.
45. തങ്ങളുടെ മുമ്പിൽനിന്നു ദൈവം ബഹിഷ്കരിച്ചവിജാതീയരുടെ ഭൂമിയിലേക്കു നമ്മുടെ പിതാക്കൻമാർ ജോഷ്വയുമൊത്ത്പ്രവേശിച്ചപ്പോൾ അതു കൂടെക്കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് അവിടെയുണ്ടായിരുന്നു. ദൈവം അവനിൽ പ്രസാദിച്ചു.
46. യാക്കോബിന്റെ ദൈവത്തിനായി ഒരു ആലയം പണിയാൻ അവൻ അനുവാദം അപേക്ഷിച്ചു.
47. എങ്കിലും സോളമനാണ് അവിടുത്തേക്ക് ആലയം പണിയിച്ചത്.
48. എന്നാൽ, കരങ്ങളാൽ നിർമിതമായ ഭവനങ്ങളിൽ അത്യുന്നതൻ വസിക്കുന്നില്ല. പ്രവാചകൻ ഇപ്രകാരം പറയുന്നു:
49. സ്വർഗം എന്റെ സിംഹാസനം; ഭൂമി എന്റെ പാദപീഠവും. കർത്താവ് അരുളിച്ചെയ്യുന്നു: ഏതു തരം ഭവനം നിങ്ങൾ എനിക്കുവേണ്ടി നിർമിക്കും? ഏതാണ് എന്റെ വിശ്രമസ്ഥലം?
50. ഇവയെല്ലാം എന്റെ കരവേലകൾ തന്നെയല്ലേ?
51. മർക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങൾ എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കൻമാരെപ്പോലെതന്നെയാണു നിങ്ങളും.
52. ഏ തു പ്രവാചകനുണ്ട് നിങ്ങളുടെ പിതാക്കൻമാർ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുൻകൂട്ടി അറിയിച്ചവരെ അവർ കൊലപ്പെടുത്തി. നിങ്ങൾ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്തു.
53. നിങ്ങൾക്ക് ദൈവദൂതന്മാരിലൂടെ നിയമം ലഭിച്ചു; എങ്കിലും നിങ്ങൾ അതു പാലിച്ചില്ല.

സ്തേഫാനോസിനെ വധിക്കുന്നു
54. അവർ ഇതു കേട്ടപ്പോൾ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു.
55. എന്നാൽ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, സ്വർഗത്തിലേക്കു നോക്കി ദൈവത്തിന്റെ മഹത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നിൽക്കുന്നതും കണ്ടു.
56. അവൻ പറഞ്ഞു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു.
57. അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് ചെവി പൊത്തുകയും അവന്റെ നേരേ ഒന്നാകെ പാഞ്ഞടുക്കുകയും ചെയ്തു.
58. അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരുയുവാവിന്റെ കാൽക്കൽ അഴിച്ചുവച്ചു.
59. അനന്തരം, അവർ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ.
60. അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്. ഇതു പറഞ്ഞ് അവൻ മരണ നിദ്രപ്രാപിച്ചു.