കൂടാരത്തിരുനാൾ
1. യേശു ഗലീലിയിൽ ചുറ്റിസഞ്ചരിച്ചുകൊണ്ടിരുന്നു. യഹൂദർ അവനെ വധിക്കാൻ അവസരം പാർത്തിരുന്നതിനാൽ യൂദയായിൽ സഞ്ചരിക്കാൻ അവൻ ഇഷ്ടപ്പെട്ടില്ല.
2. യഹൂദരുടെ കൂടാരത്തിരുനാൾ സമീപിച്ചിരുന്നു.
3. അവന്റെ സഹോദരൻമാർ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികൾ നിന്റെ ശിഷ്യൻമാർ കാണേണ്ടതിന് നീ ഇവിടംവിട്ടുയൂദയായിലേക്കു പോവുക.
4. പരസ്യമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നവൻ രഹസ്യമായി പ്രവർത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കിൽ, നിന്നെ ലോകത്തിനു വെളിപ്പെടുത്തുക.
5. അവന്റെ സഹോദരൻമാർപോലും അവനിൽ വിശ്വസിച്ചിരുന്നില്ല.
6. യേശു പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങൾക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ.
7. ലോകത്തിനു നിങ്ങളെ വെറുക്കാൻ സാധിക്കുകയില്ല. എന്നാൽ, അതിന്റെ പ്രവൃത്തികൾ തിൻമയാണെന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നതിനാൽ അത് എന്നെ വെറുക്കുന്നു.
8. നിങ്ങൾ തിരുനാളിനു പൊയ്ക്കൊള്ളുവിൻ. ഞാൻ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാൽ, എന്റെ സമയം ഇനിയും പൂർത്തിയായിട്ടില്ല.
9. ഇപ്രകാരം പറഞ്ഞ് അവൻ ഗലീലിയിൽത്തന്നെതാമസിച്ചു.
10. എന്നാൽ, അവന്റെ സഹോദരൻമാർ തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി.
11. അവനെവിടെ എന്നു ചോദിച്ചുകൊണ്ട് തിരുനാളിൽ യഹൂദർ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു.
12. ആളുകൾ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവൻ ഒരു നല്ല മനുഷ്യനാണ് എന്നു ചിലർ പറഞ്ഞു. അല്ല, അവൻ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്നു മറ്റു ചിലരും.
13. എങ്കിലും യഹൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല.
യേശുവിന്റെ വിജ്ഞാനം
14. തിരുനാൾ പകുതിയായപ്പോൾ യേശു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചുതുടങ്ങി.
15. ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദർ വിസ്മയിച്ചു.
16. യേശു പറഞ്ഞു: എന്റെ പ്രബോധനം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്റേതത്രേ.
17. അവിടുത്തെ ഇഷ്ടം നിറവേറ്റാൻമനസ്സുള്ളവൻ ഈ പ്രബോധനം ദൈവത്തിൽനിന്നുള്ളതോ അതോ ഞാൻ സ്വയം നൽകുന്നതോ എന്നു മനസ്സിലാക്കും.
18. സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാൽ, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാനാണ്. അവനിൽ അനീതിയില്ല.
19. മോശ നിങ്ങൾക്കു നിയമം നൽകിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ കൊല്ലാൻ ആലോചിക്കുന്നത്?
20. ജനങ്ങൾ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാൻ ആലോചിക്കുന്നത്?
21. യേശു പ്രതിവചിച്ചു: ഞാൻ ഒരു പ്രവൃത്തി ചെയ്തു. അതിൽ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു.
22. മോശ നിങ്ങൾക്കു പരിച്ഛേദന നിയമം നൽകിയിരിക്കുന്നു. വാസ്തവത്തിൽ അതു മോശയിൽനിന്നല്ല, പിതാക്കൻമാരിൽനിന്നാണ്. അതനുസരിച്ച് സാബത്തിൽ ഒരുവനു നിങ്ങൾ പരിച്ഛേദനം നടത്തുന്നു.
23. മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവൻ സാബത്തു ദിവസം പരിച്ഛേദനം സ്വീകരിക്കുന്നുവെങ്കിൽ, സാ ബത്തുദിവസം ഒരു മനുഷ്യനെ ഞാൻ പൂർണമായി സുഖമാക്കിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നുവോ?
24. പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിൻ.
ഇവനാണോ ക്രിസ്തു?
25. ജറുസലെം നിവാസികളിൽ ചിലർ പറഞ്ഞു: ഇവനെയല്ലേ അവർ കൊല്ലാൻ അന്വേഷിക്കുന്നത്?
26. എന്നാൽ ഇതാ, ഇവൻ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇവനോട് ഒന്നും പറയുന്നില്ല. ഇവൻതന്നെയാണു ക്രിസ്തുവെന്ന് ഒരുപക്ഷേ അധികാരികൾയഥാർഥത്തിൽ അറിഞ്ഞിരിക്കുമോ?
27. ഇവൻ എവിടെനിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാൽ, ക്രിസ്തു വരുമ്പോൾ എവിടെനിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ.
28. ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യേശു ഉച്ചത്തിൽ പറഞ്ഞു: ഞാൻ ആരാണെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങൾക്കറിയാം. എന്നാൽ ഞാൻ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവൻ സത്യവാനാണ്. അവിടുത്തെനിങ്ങൾക്ക് അറിഞ്ഞുകൂടാ.
29. എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാൽ, ഞാൻ അവിടുത്തെ അടുക്കൽനിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്.
30. അവനെ ബന്ധിക്കാൻ അവർ ശ്രമിച്ചു; എന്നാൽ ആർക്കും അവനെ പിടിക്കാൻ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല.
31. ജനക്കൂട്ടത്തിൽ വളരെപ്പേർ അവനിൽ വിശ്വസിച്ചു. അവർ ചോദിച്ചു: ക്രിസ്തു വരുമ്പോൾ ഇവൻ പ്രവർത്തിച്ചതിലേറെ അടയാളങ്ങൾ പ്രവർത്തിക്കുമോ?
വേർപാടിനെക്കുറിച്ച്
32. ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയർ കേട്ടു. പുരോഹിത പ്രമുഖൻമാരും ഫരിസേയരും അവനെ ബന്ധിക്കാൻ സേവകരെ അയച്ചു.
33. യേശു പറഞ്ഞു: അൽപസമയംകൂടി ഞാൻ നിങ്ങളോടുകൂടെയുണ്ട്. അതിനുശേഷം ഞാൻ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും.
34. നിങ്ങൾ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാൻ ആയിരിക്കുന്നിടത്തു വരാൻ നിങ്ങൾക്കു സാധിക്കുകയില്ല.
35. യഹൂദർ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താൻ കഴിയാത്തവിധം എവിടേക്കാണ് അവൻ പോവുക? ഗ്രീക്കുകാരുടെയിടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?
36. നിങ്ങൾ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാൻ ആയിരിക്കുന്നിടത്തു വരാൻ നിങ്ങൾക്കു കഴിയുകയില്ല എന്നും അവൻ പറഞ്ഞഈ വചനം എന്താണ്?
ജീവജലത്തിന്റെ അരുവികൾ
37. തിരുനാളിന്റെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റുനിന്നു ശബ്ദമുയർത്തിപ്പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവൻ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്ന വന്റെ ഹൃദയത്തിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവ ജലത്തിന്റെ അരുവികൾ ഒഴുകും.
38. എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന്, വിശുഡ്ഢലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്റെ അരുവികൾ ഒഴുകും.
39. അവൻ ഇതു പറഞ്ഞതു തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവു നൽകപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
അധികാരികളുടെ അവിശ്വാസം
40. ഈ വാക്കുകൾ കേട്ടപ്പോൾ, ഇവൻയഥാർഥത്തിൽ പ്രവാചകനാണ് എന്നു ചിലർ പറഞ്ഞു.
41. മറ്റു ചിലർ പറഞ്ഞു: ഇവൻ ക്രിസ്തുവാണ്. എന്നാൽ, വേറെ ചിലർ ചോദിച്ചു: ക്രിസ്തു ഗലീലിയിൽനിന്നാണോ വരുക?
42. ക്രിസ്തു ദാവീദിന്റെ സന്താനപരമ്പരയിൽനിന്നാണെന്നും ദാവീദിന്റെ ഗ്രാമമായ ബേത്ലെഹെമിൽനിന്ന് അവൻ വരുമെന്നുമല്ലേ വിശുദ്ധ ലിഖിതം പറയുന്നത്?
43. അങ്ങനെ അവനെക്കുറിച്ചു ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടായി.
44. ചിലർ അവനെ ബന്ധിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ആരും അവന്റെ മേൽ കൈവച്ചില്ല.
45. സേവകൻമാർ തിരിച്ചുചെന്നപ്പോൾ പുരോഹിതപ്രമുഖൻമാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞത്?
46. അവർ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല.
47. അപ്പോൾ ഫരിസേയർ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ?
48. അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
49. നിയമം അറിഞ്ഞുകൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്.
50. മുമ്പൊരിക്കൽ യേശുവിന്റെ അടുക്കൽ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോൾ അവരോടു ചോദിച്ചു:
51. ഒരുവനു പറയാനുള്ളത് ആദ്യംകേൾക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?
52. അവർ മറുപടി പറഞ്ഞു: നീയും ഗലീലിയിൽനിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു പ്രവാചകനും ഗലീലിയിൽനിന്നു വരുന്നില്ല എന്ന് അപ്പോൾ മനസ്സിലാകും.
53. ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.