യോഹന്നാന്‍ 6

അപ്പം വർധിപ്പിക്കുന്നു
1. യേശു തിബേരിയാസ് എന്നുകൂടി വിളിക്കപ്പെടുന്ന ഗലീലിക്കടലിന്റെ മറുകരയിലേക്കു പോയി.
2. വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം, രോഗികളിൽ അവൻ പ്രവർത്തിച്ച അടയാളങ്ങൾ അവർ കണ്ടിരുന്നു.
3. യേശു മലയിലേക്കു കയറി ശിഷ്യൻമാരോടുകൂടെ അവിടെയിരുന്നു.
4. യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു.
5. യേശു കണ്ണുകളുയർത്തി ഒരു വലിയ ജനതതി തന്റെ അടുത്തേക്കു വരുന്നതു കണ്ടു. അവൻ പീലിപ്പോസിനോടു ചോദിച്ചു: ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?
6. അവനെ പരീക്ഷിക്കാനാണ് യേശു ഇങ്ങനെ ചോദിച്ചത്. എന്തു ചെയ്യണമെന്ന് യേശു നേരത്തെ മനസ്സിൽ കരുതിയിരുന്നു.
7. പീലിപ്പോസ് മറുപടി പറഞ്ഞു: ഓരോരുത്തർക്കും അൽപം വീതം കൊടുക്കുവാൻ ഇരുനൂറു ദനാറയ്ക്കുള്ള അപ്പംപോലും തികയുകയില്ല.
8. ശിഷ്യൻമാരിലൊരുവനും ശിമയോൻ പത്രോസിന്റെ സഹോദരനുമായ അന്ത്രയോസ് അവനോടു പറഞ്ഞു:
9. അഞ്ചു ബാർലിയപ്പവും രണ്ടു മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്. എന്നാൽ, ഇത്രയും പേർക്ക് അതെന്തുണ്ട്?
10. യേശു പറഞ്ഞു: ആളുകളെയെല്ലാം ഭക്ഷണത്തിനിരുത്തുവിൻ. ആ സ്ഥലത്തു പുല്ലു തഴച്ചുവളർന്നിരുന്നു. അയ്യായിരത്തോളം വരുന്ന പുരുഷൻമാർ അവിടെ ഇരുന്നു.
11. അനന്തരം യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു വിതരണം ചെയ്തു; അതുപോലെതന്നെ മീനും വേണ്ടത്രനൽകി.
12. അവർ ഭക്ഷിച്ചു തൃപ്തരായപ്പോൾ അവൻ ശിഷ്യൻമാരോടു പറഞ്ഞു: ഒന്നും നഷ്ടപ്പെടാതെ മിച്ചമുള്ള കഷണങ്ങളെല്ലാം ശേഖരിക്കുവിൻ.
13. അഞ്ചു ബാർലിയപ്പത്തിൽനിന്നു ജനങ്ങൾ ഭക്ഷിച്ചതിനുശേഷം മിച്ചം വന്ന കഷണങ്ങൾ പന്ത്രണ്ടു കുട്ട നിറയെ അവർ ശേഖരിച്ചു. അവൻ പ്രവർത്തിച്ച അടയാളം കണ്ട ജനങ്ങൾ പറഞ്ഞു:
14. ലോ കത്തിലേക്കു വരാനിരുന്ന പ്രവാചകൻ സത്യമായും ഇവനാണ്.
15. അവർ വന്നു തന്നെ രാജാവാക്കാൻവേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും തനിയെ മലമുകളിലേക്കു പിൻമാറി.

വെള്ളത്തിനുമീതേ നടക്കുന്നു
16. വൈകുന്നേരമായപ്പോൾ അവന്റെ ശിഷ്യൻമാർ കടൽക്കരയിലേക്കു പോയി.
17. അവർ ഒരു വള്ളത്തിൽ കയറി കടലിനക്കരെ കഫർണാമിലേക്കു പുറപ്പെട്ടു. അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല.
18. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടൽ ക്ഷോഭിച്ചു.
19. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോൺ ദൂരം തണ്ടു വലിച്ചു കഴിഞ്ഞപ്പോൾ യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവർ ഭയപ്പെട്ടു.
20. അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ.
21. അവനെ വള്ളത്തിൽ കയറ്റാൻ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവർ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു.
22. അവിടെ ഒരു വള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യൻമാരോടുകൂടി യേശു അതിൽ കയറിയിരുന്നില്ല എന്നും ശിഷ്യൻമാർ തനിയേ ആണു പോയതെന്നും കടലിന്റെ മറുകരെ നിന്ന ആളുകൾ പിറ്റെദിവസം മനസ്സിലാക്കി.
23. കർത്താവ് കൃതജ്ഞതാസ്തോത്രം ചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച ആ സ്ഥലത്തിനടുത്തേക്കു തിബേരിയാസിൽനിന്നു മറ്റു വള്ളങ്ങൾ വന്നു.
24. യേശുവോ ശിഷ്യൻമാരോ അവിടെയില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം വള്ളങ്ങളിൽ കയറി യേശുവിനെത്തിരക്കി കഫർണാമിലെത്തി.

ജീവന്റെ അപ്പം
25. യേശുവിനെ കടലിന്റെ മറുകരയിൽ കണ്ടെത്തിയപ്പോൾ അവർ ചോദിച്ചു: റബ്ബീ, അങ്ങ് എപ്പോൾ ഇവിടെയെത്തി?
26. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത്.
27. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ തരുന്ന നിത്യജീവന്റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ. എന്തെന്നാൽ, പിതാവായ ദൈവം അവന്റെ മേൽ അംഗീകാരമുദ്രവച്ചിരിക്കുന്നു.
28. അപ്പോൾ അവർ ചോദിച്ചു: ദൈവഹിതമനുസരിച്ചു പ്രവർത്തിക്കുന്നവരാകാൻ ഞങ്ങൾ എന്തു ചെയ്യണം?
29. യേശു മറുപടി പറഞ്ഞു: ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി അവിടുന്ന് അയച്ചവനിൽ വിശ്വസിക്കുക.
30. അപ്പോൾ അവർ ചോദിച്ചു: ഞങ്ങൾ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവർത്തിക്കുക?
31. അവിടുന്ന് അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്ന് അപ്പം കൊടുത്തു എന്നെഴുതപ്പെട്ടിരിക്കുന്നതുപോലെ, ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു.
32. യേശു മറുപടി പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, മോശയല്ല നിങ്ങൾക്ക് സ്വർഗത്തിൽനിന്ന് അപ്പം തന്നത്; എന്റെ പിതാവാണ് സ്വർഗത്തിൽനിന്ന് നിങ്ങൾക്കുയഥാർഥമായ അപ്പം തരുന്നത്.
33. എന്തെന്നാൽ, ദൈവത്തിന്റെ അപ്പം സ്വർഗത്തിൽനിന്നിറങ്ങിവന്ന് ലോകത്തിനു ജീവൻ നൽകുന്നതത്രേ.
34. അപ്പോൾ അവർ അവനോട് അപേക്ഷിച്ചു: കർത്താവേ, ഈ അപ്പം ഞങ്ങൾക്ക് എപ്പോഴും നൽകണമേ.
35. യേശു അവരോടു പറഞ്ഞു: ഞാനാണ് ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
36. എന്നാൽ, നിങ്ങൾ എന്നെക്കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
37. പിതാവ് എനിക്കു നൽകുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരിക്കലും തള്ളിക്കളയുകയുമില്ല.
38. ഞാൻ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്.
39. അവിടുന്ന് എനിക്കു നൽകിയവരിൽ ഒരുവനെപ്പോലും ഞാൻ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നതാണ് എന്നെ അയച്ചവന്റെ ഇഷ്ടം.
40. പുത്രനെ കാണുകയും അവനിൽ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ ഇഷ്ടം. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കുകയും ചെയ്യും.
41. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഞാനാണ് എന്ന് അവൻ പറഞ്ഞതിനാൽ യഹൂദർ അവനെതിരേ പിറുപിറുത്തു.
42. അവർ പറഞ്ഞു: ഇവൻ ജോസഫിന്റെ മകനായ യേശുവല്ലേ? ഇവന്റെ പിതാവിനെയും മാതാവിനെയും നമുക്കറിഞ്ഞുകൂടെ? പിന്നെയെങ്ങനെയാണ്, ഞാൻ സ്വർഗത്തിൽനിന്നിറങ്ങിവന്നിരിക്കുന്നു എന്ന് ഇവൻ പറയുന്നത്?
43. യേശു അവരോടു പറഞ്ഞു: നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടതില്ല.
44. എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാൻ സാധിക്കുകയില്ല. അന്ത്യദിനത്തിൽ അവനെ ഞാൻ ഉയിർപ്പിക്കും.
45. അവരെല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരാകും എന്ന് പ്രവാചകഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. പിതാവിൽനിന്നു ശ്രവിക്കുകയും പഠിക്കുകയും ചെയ്തവരെല്ലാം എന്റെ അടുക്കൽ വരുന്നു.
46. ആരെങ്കിലും പിതാവിനെ കണ്ടിട്ടുണ്ട് എന്നല്ല ഇതിനർഥം. ദൈവത്തിൽനിന്നുള്ളവൻമാത്രമേ പിതാവിനെ കണ്ടിട്ടുള്ളു.
47. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
48. ഞാൻ ജീവന്റെ അപ്പമാണ്.
49. നിങ്ങളുടെ പിതാക്കൻമാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു; എങ്കിലും അവർ മരിച്ചു.
50. ഇതാകട്ടെ, മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽനിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവൻമരിക്കുകയില്ല.
51. സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.
52. ഇതെപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും എന്ന് അവർ ചോദിച്ചു.
53. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല.
54. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും.
55. എന്തെന്നാൽ, എന്റെ ശരീരംയഥാർഥ ഭക്ഷണമാണ്. എന്റെ രക്തംയഥാർഥ പാനീയവുമാണ്.
56. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും.
58. ഇതു സ്വർഗത്തിൽനിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കൻമാർ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും.
59. കഫർണാമിലെ സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവൻ ഇതു പറഞ്ഞത്.

നിത്യജീവന്റെ വചസ്സുകൾ
60. ഇതുകേട്ട് അവന്റെ ശിഷ്യരിൽ പലരും പറഞ്ഞു: ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാൻ ആർക്കു കഴിയും?
61. തന്റെ ശിഷ്യൻമാർ പിറുപിറുക്കുന്നു എന്നു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: ഇതു നിങ്ങൾക്ക് ഇടർച്ചവരുത്തുന്നുവോ?
62. അങ്ങനെയെങ്കിൽ മനുഷ്യപുത്രൻ ആദ്യം ആയിരുന്നിടത്തേക്ക് ആരോഹണം ചെയ്യുന്നതു നിങ്ങൾ കണ്ടാലോ?
63. ആത്മാവാണു ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാൻ പറഞ്ഞവാക്കുകൾ ആത്മാവും ജീവനുമാണ്.
64. എന്നാൽ, വിശ്വസിക്കാത്തവരായി നിങ്ങളിൽ ചിലരുണ്ട്. അവർ ആരെന്നും തന്നെ ഒറ്റിക്കൊടുക്കാനിരിക്കുന്നവൻ ആരെന്നും ആദ്യം മുതലേ അവൻ അറിഞ്ഞിരുന്നു.
65. അവൻ പറഞ്ഞു: ഇതുകൊണ്ടാണ്, പിതാവിൽനിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാൻ ആർക്കും സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞത്്.
66. ഇതിനുശേഷം അവന്റെ ശിഷ്യൻമാരിൽ വളരെപ്പേർ അവനെ വിട്ടുപോയി; അവർ പിന്നീടൊരിക്കലും അവന്റെ കൂടെ നടന്നില്ല.
67. യേശു പന്ത്രണ്ടുപേരോടുമായി ചോദിച്ചു: നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?
68. ശിമയോൻ പത്രോസ് മറുപടി പറഞ്ഞു: കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്.
69. നീയാണു ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു.
70. യേശു അവരോടു പറഞ്ഞു: നിങ്ങൾ പന്ത്രണ്ടുപേരെ ഞാൻ തിരഞ്ഞെടുത്തില്ലേ? എന്നാൽ നിങ്ങളിൽ ഒരുവൻ പിശാചാണ്.
71. അവൻ ഇതു പറഞ്ഞത് ശിമയോൻ സ്ക റിയോത്തായുടെ മകനായ യൂദാസിനെക്കുറിച്ചാണ്. എന്തെന്നാൽ, പന്ത്രണ്ടുപേരിലൊരുവനായ അവനാണ് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്നത്.