അപ്പ. പ്രവര്‍ത്തനങ്ങള്‍ 4

പത്രോസും യോഹന്നാനും സംഘത്തിന്റെ മുമ്പിൽ
1. അവർ ജനത്തോടു പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ പുരോഹിതൻമാരും ദേവാലയ സേനാധിപനും സദുക്കായരും അവർക്കെതിരേ ചെന്നു.
2. അവർ ജനത്തെ പ്രബോധിപ്പിക്കുകയും മരിച്ചവരുടെ ഉത്ഥാനത്തെക്കുറിച്ചു യേശുവിനെ ആധാരമാക്കി പ്രഘോഷിക്കുകയും ചെയ്തിരുന്നതിനാൽ ഇക്കൂട്ടർവളരെ അസ്വസ്ഥരായിരുന്നു.
3. അവർ അവരെ പിടികൂടി, സന്ധ്യയായതുകൊണ്ട്, അ ടുത്ത ദിവസംവരെ കാരാഗൃഹത്തിൽ സൂക്ഷിച്ചു.
4. അവരുടെ വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു. അവരുടെ സംഖ്യ അയ്യായിരത്തോളമായി.
5. പിറ്റേ ദിവസം അധികാരികളും ജനപ്രമാണികളും നിയമജ്ഞരും ജറുസലെമിൽ സമ്മേളിച്ചു.
6. പ്രധാനപുരോഹിതൻ അന്നാസും കയ്യാഫാസുംയോഹന്നാനും അലക് സാണ്ടറും പ്രധാന പുരോഹിതന്റെ കുലത്തിൽപ്പെട്ട എല്ലാവരും അവിടെ ഉണ്ടായിരുന്നു.
7. അപ്പസ്തോലൻമാരെ അവർ തങ്ങളുടെ മധ്യത്തിൽ നിർത്തി ഇങ്ങനെ ചോദിച്ചു: എന്തധികാരത്താലാണ്, അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു പ്രവർത്തിച്ചത്?
8. അപ്പോൾ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പത്രോസ് അവരോടു പറഞ്ഞു:
9. ഭരണാധികാരികളേ, ജനപ്രമാണികളേ, ഒരു രോഗിക്കു ഞങ്ങൾ ചെയ്ത ഒരു സത്പ്രവൃത്തിയെക്കുറിച്ചാണ്, എന്തു മാർഗങ്ങളുപയോഗിച്ചു ഞങ്ങൾ ആ മനുഷ്യനെ സുഖപ്പെടുത്തിയെന്നതിനെക്കുറിച്ചാണ്, ഞങ്ങൾ ഇന്നു വിചാരണ ചെയ്യപ്പെടുന്നതെങ്കിൽ,
10. നിങ്ങളും ഇസ്രായേൽജനം മുഴുവനും ഇതറിഞ്ഞിരിക്കട്ടെ. നിങ്ങൾ കുരിശിൽ തറച്ചു കൊല്ലുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യൻ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത്.
11. വീടുപണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല.
12. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.
13. പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ സാധാരണമനുഷ്യരാണെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ അവർ അദ്ഭുതപ്പെട്ടു; അവർ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരാ ണെന്ന് ഗ്രഹിക്കുകയുംചെയ്തു.
14. എന്നാൽ, സുഖം പ്രാപിച്ച മനുഷ്യൻ അവരുടെ സമീപത്തു നിൽക്കുന്നതു കണ്ടതിനാൽ എന്തെങ്കിലും എതിർത്തു പറയാൻ അവർക്കു കഴിഞ്ഞില്ല.
15. അതുകൊണ്ട്, സംഘത്തിൽനിന്നു പുറത്തുപോകാൻ അവരോട് കൽപിച്ചതിനുശേഷം അവർ പരസ്പരം ആലോചിച്ചു.
16. ഈ മനുഷ്യരോടു നാം എന്താണുചെയ്യുക? ഇവർവഴി ശ്രദ്ധേയമായ ഒരടയാളം സംഭവിച്ചിരിക്കുന്നു എന്നതു ജറുസലെം നിവാസികൾക്കെല്ലാം വ്യക്തമായി അറിയാം. അതു നിഷേധിക്കാൻ നമുക്കു സാധ്യമല്ല.
17. എന്നാൽ, ഇതു ജനത്തിനിടയിൽ കൂടുതൽ പ്രചരിക്കാതിരിക്കാൻ ഈ നാമത്തിൽ ഇനി ആരോടും സംസാരിക്കരുതെന്നു നമുക്ക് അവരെ താക്കീതു ചെയ്യാം.
18. അവർ അവരെ വിളിച്ച് യേശുവിന്റെ നാമത്തിൽയാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു കൽപിച്ചു.
19. പത്രോസും യോഹന്നാനും അവരോടു മറുപടി പറഞ്ഞു: ദൈവത്തെക്കാളുപരി നിങ്ങളെ അനുസരിക്കുന്നതു ദൈവസന്നിധിയിൽന്യായമാണോ? നിങ്ങൾ തന്നെ വിധിക്കുവിൻ.
20. എന്തെന്നാൽ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.
21. അവർ അവരെ കൂടുതൽ ഭീഷണിപ്പെടുത്തി വിട്ടയച്ചു. അവരെ ശിക്ഷിക്കാൻ ഒരു മാർഗവും കണ്ടില്ല. കാരണം, ജനത്തെ അവർ ഭയപ്പെട്ടു. എന്തെന്നാൽ, അവിടെയുണ്ടായ സംഭവത്തെക്കുറിച്ച് എല്ലാവരും ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നു.
22. അദ്ഭുതകരമായ രോഗശാന്തി ലഭിച്ച മനുഷ്യനു നാൽപതിലേറെ വയസ്സുണ്ടായിരുന്നു.

വിശ്വാസികൾ ധൈര്യത്തിനായി പ്രാർഥിക്കുന്നു
23. മോചിതരായ അവർ സ്വസമൂഹത്തി ലെത്തി പുരോഹിതപ്രമുഖൻമാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങൾ അവരെ അറിയിച്ചു.
24. അതുകേട്ടപ്പോൾ അവർ ഏക മനസ്സോടെ ഉച്ചത്തിൽ ദൈവത്തോടപേക്ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്ടാവേ,
25. ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്ധാത്മാവു മുഖേന അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ടല്ലോ: വിജാതീയർ രോഷാകുലരായതെന്തിന്? ജനങ്ങൾ വ്യർഥ മായ കാര്യങ്ങൾ വിഭാവനം ചെയ്തതുമെന്തിന്?
26. കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കൻമാർ അണിനിരക്കുകയും അധികാരികൾ ഒരുമിച്ചുകൂടുകയും ചെയ്തു.
27. അവിടുന്ന് അഭിഷേകംചെയ്ത അവിടുത്തെ പരിശുദ്ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേൽജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തിൽ ഒരുമിച്ചുകൂടി.
28. അവിടുത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങൾ നിറവേറുന്നതിനുവേണ്ടിയാണ് അവർ ഇപ്രകാരം ചെയ്തത്.
29. അതിനാൽ, കർത്താവേ, അവരുടെ ഭീഷണികളെ അവിടുന്നു ശ്രദ്ധിക്കണമേ.
30. അവിടുത്തെ പരിശുദ്ധദാസ നായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അദ്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ. അവിടുത്തെ വചനം പൂർണധൈ ര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ.
31. പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു.

വിശ്വാസികളുടെ കൂട്ടായ്മ
32. വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു.
33. അപ്പസ്തോലൻമാർ, കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി. അവരെല്ലാവരുടെയുംമേൽ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.
34. അവരുടെയിടയിൽ ദാരിദ്യ്രമനുഭവിക്കുന്നവർ ആരും ഉണ്ടായിരുന്നില്ല. കാരണം, പറമ്പും വീടും സ്വന്തമായുണ്ടായിരുന്നവരെല്ലാം അവയത്രയും വിറ്റു കിട്ടിയ തുക അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.
35. അത് ഓരോരുത്തർക്കും ആവശ്യമനുസരിച്ച് വിതരണം ചെയ്യപ്പെട്ടു.
36. ബാർണബാസ് എന്ന അപരനാമത്താൽ അപ്പസ്തോലൻമാർ വിളിച്ചിരുന്നവനും ഈ വാക്കിന്റെ അർഥം ആശ്വാസ പുത്രൻ എന്നാണ് സൈപ്രസ് സ്വദേശിയും ലേവായ നുമായ ജോസഫ്
37. തന്റെ വയൽ വിറ്റുകിട്ടിയ പണം അപ്പസ്തോലൻമാരുടെ കാൽക്കലർപ്പിച്ചു.