ലൂക്കാ - 4

മരുഭൂമിയിലെ പരീക്ഷ

1. യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.

2. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട് നാൽപതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു.

3. അപ്പോൾ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ കൽപിക്കുക.

4. യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യൻ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.

5. പിന്നെ, പിശാച് അവനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു.

6. പിശാച് അവനോട് പറഞ്ഞു: ഇവയുടെമേൽ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാൻ തരാം. ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവർക്കു ഞാൻ ഇതു കൊടുക്കുന്നു.

7. നീ എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിന്റേ താകും.

8. യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.

9. അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തിൽ നിർത്തിക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ ഇവിടെനിന്നു താഴേക്കു ചാടുക.

10. നിന്നെ സംരക്ഷിക്കാൻ അവൻ ദൂതൻമാരോടു കൽപിക്കുമെന്നും

11. നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.

12. യേശു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു.

13. അപ്പോൾ പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി.

യേശു ദൗത്യം ആരംഭിക്കുന്നു

14. യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

15. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.

പ്രവാചകൻ സ്വദേശത്ത് അവഗണിക്കപ്പെടുന്നു

16. യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു.

17. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നൽകപ്പെട്ടു. പുസ്തകം തുറന്നപ്പോൾ ഇപ്രകാരം എഴുതിയിരിക്കുന്നത് അവൻ കണ്ടു:

18. കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്യ്രവും

19. കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.

20. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏൽപിച്ചതിനുശേഷം അവൻ ഇരുന്നു. സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

21. അവൻ അവരോടു പറയാൻ തുടങ്ങി. നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

22. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവിൽനിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവൻ ജോസഫിന്റെ മകനല്ലേ എന്ന് അവർ ചോദിച്ചു.

23. അവൻ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് തീർച്ചയായും നിങ്ങൾ എന്നോട് കഫർണാമിൽ നീ ചെയ്ത അദ്ഭുതങ്ങൾ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും.

24. എന്നാൽ, സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടിൽ സ്വീകരിക്കപ്പെടുന്നില്ല.

25. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു. അന്ന് മൂന്നു വർഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു.

26. എന്നാൽ, സീദോനിൽ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല.

27. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ, അവരിൽ സിറിയാക്കാരനായ നാമാൻ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.

28. ഇതു കേട്ടപ്പോൾ സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.

29. അവർ അവനെ പട്ടണത്തിൽനിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തിൽനിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്തു.

30. എന്നാൽ, അവൻ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു

31. പിന്നെ അവൻ ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തി സാബത്തിൽ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.

32. അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി. കാരണം, അധികാരത്തോടു കൂടിയതായിരുന്നു അവന്റെ വചനം.

33. അവിടെ സിനഗോഗിൽ അശുദ്ധാത്മാവു ബാധിച്ച ഒരുവൻ ഉണ്ടായിരുന്നു. അവൻ ഉറക്കെ നിലവിളിച്ചു പറഞ്ഞു:

34. നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധൻ.

35. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.

36. എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവൻ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കൽപിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ.

37. അവന്റെ കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

യേശു പത്രോസിന്റെ ഭവനത്തിൽ

38. അവൻ സിനഗോഗിൽനിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകൾ അവൾക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു.

39. അവൻ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവൾ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.

40. വൈകുന്നേരമായപ്പോൾ, വിവിധരോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവർ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേൽ കൈ വച്ച് അവൻ അവരെ സുഖപ്പെടുത്തി.

41. നീ ദൈവപുത്രനാണ് എന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട് അനേകരിൽനിന്ന് പിശാചുക്കൾ വിട്ടുപോയി. അവൻ അവയെ ശാസിച്ചു. താൻ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവൻ അവയെ സംസാരിക്കാൻ അനുവദിച്ചില്ല.

സിനഗോഗിൽ പ്രസംഗിക്കുന്നു

42. പ്രഭാതമായപ്പോൾ അവൻ ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടംഅവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവർ അവനെ നിർബന്ധിച്ചു.

43. എന്നാൽ, അവൻ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്.

44. അവൻ യൂദയായിലെ സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.

---------------------------------------
ലൂക്കാ എഴുതിയ സുവിശേഷം - ആമുഖവും അധ്യായങ്ങളും
---------------------------------------