ലൂക്കാ - 3

സ്നാപകന്റെ പ്രഭാഷണം

1. തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവർഷം പൊന്തിയൂസ് പീലാത്തോസ് യൂദയായുടെ ദേശാധിപതിയും ഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരൻ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപൻമാരും,

2. അന്നാസും കയ്യാഫാസും പ്രധാനപുരോഹിതൻമാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയിൽവച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.

3. അവൻ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ട് ജോർദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.

4. ഏശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം: കർത്താവിന്റെ വഴി ഒരുക്കുവിൻ;

5. അവന്റെ പാത നേരെയാക്കുവിൻ. താഴ്വരകൾ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികൾ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും;

6. സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.

7. ജ്ഞാനസ്നാനം സ്വീകരിക്കാൻ തന്റെ അടുത്തേക്കു വന്നിരുന്ന ജനക്കൂട്ടങ്ങളോട് അവൻ ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽനിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നൽകിയത് ആരാണ്?

8. മാനസാന്തരത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവിൻ. ഞങ്ങൾക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങൾ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളിൽനിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു.

9. വൃക്ഷങ്ങളുടെ വേരിനു കോടാലി വയ്ക്കപ്പെട്ടുകഴിഞ്ഞു. നല്ല ഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും.

10. ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങൾ എന്താണു ചെയ്യേണ്ടത്?

11. അവൻ പറഞ്ഞു: രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ.

12. ചുങ്കക്കാരും സ്നാനം സ്വീകരിക്കാൻ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?

13. അവൻ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതിൽ കൂടുതൽ ഈടാക്കരുത്.

14. പടയാളികളും അവനോടു ചോദിച്ചു: ഞങ്ങൾ എന്തു ചെയ്യണം? അവൻ അവരോടു പറഞ്ഞു: നിങ്ങൾ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുറ്റാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.

15. പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവൻ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി.

16. യോഹന്നാൻ അവരോടു പറഞ്ഞു: ഞാൻ ജലം കൊണ്ടു സ്നാനം നൽകുന്നു. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരുവൻ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻ പോലും ഞാൻ യോഗ്യനല്ല. അവൻ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിങ്ങൾക്കു സ്നാനം നൽകും.

17. വീശുമുറം അവന്റെ കൈയിൽ ഉണ്ട്. അവൻ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കുകയും പതിര് കെടാത്ത തീയിൽ ദഹിപ്പിക്കുകയും ചെയ്യും.

18. ഇതുപോലെ, മറ്റു പല ഉദ്ബോധനങ്ങളിലൂടെയും അവൻ ജനത്തെ സദ്വാർത്ത അറിയിച്ചു.

യോഹന്നാൻ കാരാഗൃഹത്തിൽ

19. യോഹന്നാൻ ഹേറോദേസ് രാജാവിനെ അവന്റെ സഹോദര ഭാര്യയായ ഹേറോദിയാ നിമിത്തവും അവൻ ചെയ്തിരുന്ന മറ്റെല്ലാ ദുഷ് കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു.

20. തത്ഫലമായി, ഹേറോദേസ് യോഹന്നാനെ കാരാഗൃഹത്തിലടച്ചു; അങ്ങനെ, തന്റെ തിൻമകളുടെ എണ്ണം ഒന്നുകൂടി വർധിപ്പിച്ചു.

യേശുവിന്റെ ജ്ഞാനസ്നാനം

21. ജനം സ്നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അവൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു.

22. പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവന്റെ മേൽ ഇറങ്ങി വന്നു. സ്വർഗത്തിൽനിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.

യേശുവിന്റെ വംശാവലി

23. പരസ്യജീവിതം ആരംഭിക്കുമ്പോൾ യേശുവിന് ഏകദേശം മുപ്പതു വയസ്സുപ്രായമായിരുന്നു. അവൻ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു.

24. ഹേലി മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും ലേവി മെല്ക്കിയുടെയും മെല്ക്കിയാന്നിയുടെയുംയാന്നി ജോസഫിന്റെയും പുത്രൻ.

25. ജോസഫ് മത്താത്തിയായുടെയും മത്താത്തിയാ ആമോസിന്റെയും ആമോസ് നാവൂമിന്റെയും നാവൂം ഹെസ്ലിയുടെയും ഹെസ്ലി നഗ്ഗായിയുടെയും പുത്രൻ.

26. നഗ്ഗായി മാത്തിന്റെയും മാത്ത് മത്താത്തിയായുടെയും മത്താത്തിയാ സെമയിന്റെയും സെമയിൻ യോസേക്കിന്റെയും യോസേക്ക് യോദായുടെയും പുത്രൻ.

27. യോദയോഹന്നാന്റെയും യോഹന്നാൻ റേസായുടെയും റേസാ സെറുബാബേലിന്റെയും സെറുബാബേൽ സലാത്തിയേ ലിന്റെയും സലാത്തിയേൽ നേരിയുടെയും പുത്രൻ.

28. നേരി മെൽക്കിയുടെയും മെൽക്കി അദ്ദിയുടെയും അദ്ദി കോസാമിന്റെയും കോസാം എൽമാദാമിന്റെയും എൽമാദാം ഏറിന്റെയും പുത്രൻ.

29. ഏർ ജോഷ്വായുടെയും ജോഷ്വാ എലിയേസറിന്റെയും എലിയേസർ യോറീമിന്റെയും യോറീം മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും പുത്രൻ.

30. ലേവി ശിമയോന്റെയും ശിമയോൻ യൂദായുടെയും യൂദാ ജോസഫിന്റെയും ജോസഫ് യോനാമിന്റെയും യോനാം ഏലിയാക്കിമിന്റെയും പുത്രൻ.

31. ഏലിയാക്കീം മെലെയായുടെയും മെലെയാ മെന്നായുടെയും മെന്നാ മത്താത്തായുടെയും മത്താത്താ നാഥാന്റെയും നാഥാൻ ദാവീദിന്റെയും പുത്രൻ.

32. ദാവീദ് ജസ്സെയുടെയും ജസ്സെ ഓബദിന്റെയും ഓബദ് ബോവാസിന്റെയും ബോവാസ് സാലായുടെയും സാലാ നഹഷോന്റെയും പുത്രൻ.

33. നഹഷോൻ അമിനാദാബിന്റെയും അമിനാദാബ് അദ്മിന്റെയും അദ്മിൻ അർനിയുടെയും അർനി ഹെസ്റോന്റെയും ഹെസ്റോൻ പേരെസിന്റെയും പേരെസ് യൂദായുടെയും പുത്രൻ.

34. യൂദാ യാക്കോബിന്റെയും യാക്കോബ് ഇസഹാക്കിന്റെയും ഇസഹാക്ക് അബ്രാഹത്തിന്റെയും അബ്രാഹം തേരായുടെയും തേരാ നാഹോറിന്റെയും പുത്രൻ.

35. നാഹോർ സെറൂഹിന്റെയും സെറൂഹ് റവുവിന്റെയും റവു പേലെഗിന്റെയും പേലെഗ് ഏബറിന്റെയും ഏബർ ഷേലായുടെയും പുത്രൻ.

36. ഷേലാ കൈനാന്റെയും കൈനാൻ അർഫക്സാദിന്റെയും അർഫക്സാദ് ഷേമിന്റെയും ഷേം നോഹയുടെയും നോഹ ലാമെക്കിന്റെയും പുത്രൻ.

37. ലാമെക്ക് മെത്തുസേലഹിന്റെയും മെത്തുസേലഹ് ഹെനോക്കിന്റെയും ഹെനോക്ക്യാരെദിന്റെയും യാരെദ് മഹലലേലിന്റെയും മഹലലേൽകൈനാന്റെയും പുത്രൻ.

38. കൈനാൻ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദാമിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റെതുമായിരുന്നു.