ലൂക്കാ 20

യേശുവിന്റെ അധികാരം
1. ഒരു ദിവസം അവൻ ദേവാലയത്തിൽ ജനങ്ങളെ പഠിപ്പിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, പുരോഹിതപ്രമുഖൻമാരും നിയമജ്ഞരും ജനപ്രമാണികളോടുകൂടെ അവന്റെ അടുത്തുവന്നു.
2. അവർ അവനോടു പറഞ്ഞു: എന്തധികാരത്താലാണ് നീ ഇതൊക്കെചെയ്യുന്നത്, അഥവാ നിനക്ക് ഈ അധികാരം നൽകിയതാരാണ് എന്നു ഞങ്ങളോടു പറയുക.
3. അവൻ മറുപടി പറഞ്ഞു: ഞാനും നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിൻ.
4. യോഹന്നാന്റെ ജ്ഞാനസ്നാനം സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?
5. അവർ പരസ്പരം ആലോചിച്ചു: സ്വർഗത്തിൽനിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ടു നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും.
6. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാൽ, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാൽ, യോഹന്നാൻ ഒരുപ്രവാചകനാണെന്ന് അവർ വിശ്വസിച്ചിരുന്നു.
7. അതിനാൽ, അവർ മറുപടി പറഞ്ഞു: എവിടെനിന്ന് എന്നു ഞങ്ങൾക്കറിഞ്ഞു കൂടാ.
8. അപ്പോൾ യേശു പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.

മുന്തിരിത്തോട്ടവും കൃഷിക്കാരും
9. അവൻ ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏൽപിച്ചതിനുശേഷം ദീർഘനാളത്തേക്ക് അവിടെനിന്നുപോയി.
10. സമയമായപ്പോൾ മുന്തിരിപ്പഴങ്ങളിൽനിന്ന് ഓഹരി ലഭിക്കേണ്ട തിന് അവൻ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാൽ, കൃഷിക്കാർ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു.
11. അവൻ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവർ അടിക്കുകയും അപമാനിക്കുകയും വെറുംകൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു.
12. അവൻ മൂന്നാമതൊരുവനെ അയച്ചു. അവർ അവനെ പരിക്കേൽപിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു.
13. അപ്പോൾ തോട്ടത്തിന്റെ ഉടമസ്ഥൻപറഞ്ഞു: ഞാൻ എന്താണുചെയ്യുക? എന്റെ പ്രിയപുത്രനെ ഞാൻ അയയ്ക്കും. അവനെ അവർ മാനിച്ചേക്കും.
14. പക്ഷേ, കൃഷിക്കാർ അവനെ കണ്ടപ്പോൾ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോൾ അവകാശം നമ്മുടേതാകും.
15. അവർ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാൽ, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ അവരോട് എന്തുചെയ്യും?
16. അവൻ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏൽപിക്കുകയും ചെയ്യും. അവർ ഇതു കേട്ടപ്പോൾ, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു.
17. യേശു അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞകല്ല് മൂലക്കല്ലായിത്തീർന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്?
18. ആ കല്ലിന്മേൽ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേൽ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും.
19. തങ്ങൾക്കെതിരായിട്ടാണ് ഈ ഉപമ അവൻ പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാനപുരോഹിതൻമാരും മനസ്സിലാക്കി, അവനെ കൈയേറ്റംചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ ജനങ്ങളെ ഭയപ്പെട്ടു.

സീസറിനു നികുതി കൊടുക്കണമോ?
20. അതിനാൽ അവർ, നീതിമാൻമാരെന്നു ഭാവിക്കുന്ന ചാരൻമാരെ അയച്ച് അവനെ ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏൽപിച്ചുകൊടുക്കത്തക്കവിധം അവന്റെ വാക്കിൽനിന്ന് എന്തെങ്കിലും പിടിച്ചെടുക്കാൻ അവസരം കാത്തിരുന്നു.
21. അവർ അവനോടു പറഞ്ഞു: ഗുരോ നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങൾക്കറിയാം.
22. ഞങ്ങൾ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ?
23. അവൻ അവരുടെ കൗശലം മനസ്സിലാക്കി അവരോടു പറഞ്ഞു:
24. നിങ്ങൾ ഒരു ദനാറ എന്നെ കാണിക്കുവിൻ. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്റേ ത് എന്ന് അവർ പറഞ്ഞു.
25. അവൻ അവരോടു പറഞ്ഞു: എങ്കിൽ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ.
26. ജനങ്ങളുടെ സാന്നിധ്യത്തിൽവച്ച് അവനെ വാക്കിൽ കുടുക്കുവാൻ അവർക്കു സാധിച്ചില്ല. അവന്റെ മറുപടിയിൽ ആശ്ചര്യപ്പെട്ട് അവർ മൗനം അവലംബിച്ചു.

പുനരുത്ഥാനത്തെക്കുറിച്ചു വിവാദം
27. പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരിൽ ചിലർ അവനെ സമീപിച്ചു ചോദിച്ചു:
28. ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരൻ സന്താനമില്ലാതെ മരിച്ചാൽ, അവൻ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കൽപിച്ചിട്ടുണ്ട്.
29. ഒ രിടത്ത് ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു; അവൻ സന്താനമില്ലാതെ മരിച്ചു.
30. അനന്തരം, രണ്ടാമനും
31. പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏ ഴുപേരും സന്താനമില്ലാതെ മരിച്ചു.
32. അവ സാനം ആ സ്ത്രീയും മരിച്ചു.
33. പുനരുത്ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയായിരിക്കും? അവൾ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ.
34. യേശു അവരോടു പറഞ്ഞു: ഈയുഗത്തിന്റെ സന്താനങ്ങൾ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു.
35. എന്നാൽ, വ രാനിരിക്കുന്നയുഗത്തെ പ്രാപിക്കുന്നതി നും മരിച്ചവരിൽനിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല.
36. പുനരുത്ഥാനത്തിന്റെ മക്കൾ എന്ന നിലയിൽ അവർ ദൈവദൂതൻമാർക്കു തുല്യരും ദൈവമക്കളുമാണ്. ആകയാൽ, അവർക്ക് ഇനിയും മരിക്കാൻ സാധിക്കുകയില്ല.
37. മോശ പോലും മുൾപ്പടർപ്പിങ്കൽ വച്ചു കർത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നുംവിളിച്ചുകൊണ്ട്, മരിച്ചവർ ഉയിർക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്.
38. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ.
39. നിയമജ്ഞരിൽ ചിലർ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു.
40. അവനോട് എന്തെങ്കിലും ചോദിക്കാൻ പിന്നീട് അവർ മുതിർന്നില്ല.

ക്രിസ്തു ദാവീദിന്റെ പുത്രൻ
41. അപ്പോൾ അവൻ അവരോടു ചോദി ച്ചു: ക്രിസ്തു ദാവീദിന്റെ പുത്രൻ ആണ് എന്നു പറയാൻ എങ്ങനെ കഴിയും?
42. ദാവീദ് തന്നെയും സങ്കീർത്തനപുസ്തകത്തിൽ പറയുന്നു: കർത്താവ് എന്റെ കർത്താവി നോടരുളിച്ചെയ്തു,
43. ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക.
44. ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവൻ ദാവീദിന്റെ പുത്രനാകുന്നത്?

നിയമജ്ഞരുടെ കപടജീവിതം
45. സകല മനുഷ്യരും കേൾക്കേ, അവൻ ശിഷ്യരോടു പറഞ്ഞു:
46. നിയമജ്ഞരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ നീണ്ട മേലങ്കികൾ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളിൽ അഭിവാദനങ്ങളും സിനഗോഗുകളിൽ പ്രമുഖസ്ഥാനങ്ങളും വിരുന്നുകളിൽ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു.
47. അവർ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർഥിക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവർക്കു കൂ ടുതൽ കഠിനമായ ശിക്ഷാവിധി ലഭിക്കും.