യോഹന്നാന്‍ 15

മുന്തിരിച്ചെടിയും ശാഖകളും
1. ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്.
2. എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി അവിടുന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു.
3. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു.
4. നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല.
5. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല.
6. എന്നിൽ വസിക്കാത്തവൻമുറിച്ച ശാഖപോലെ പുറത്തെ റിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു.
7. നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും.
8. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യൻമാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു.
9. പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ.
10. ഞാൻ എന്റെ പിതാവിന്റെ കൽപനകൾ പാലിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനിൽക്കുന്നതുപോലെ, നിങ്ങൾ എന്റെ കൽപന കൾ പാലിച്ചാൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.
11. ഇത് ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്.
12. ഇതാണ് എന്റെ കൽപന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
13. സ്നേഹിതർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല.
14. ഞാൻ നിങ്ങളോടു കൽപിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.
15. ഇനി ഞാൻ നിങ്ങളെ ദാസൻമാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു.
16. നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം, നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങൾക്കു നൽകും.
17. ഞാൻ നിങ്ങളോടു കൽപിക്കുന്നു: പരസ്പരം സ്നേഹിക്കുവിൻ.

ലോകം നിങ്ങളെ വെറുക്കും
18. ലോകം നിങ്ങളെ ദ്വേഷിക്കുന്നുവെങ്കിൽ അതിനുമുമ്പേ അത് എന്നെ ദ്വേഷിച്ചു എന്ന് അറിഞ്ഞുകൊള്ളുവിൻ.
19. നിങ്ങൾ ലോകത്തിന്റേ തായിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു. എന്നാൽ, നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട്, ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തതുകൊണ്ട്, ലോകം നിങ്ങളെ ദ്വേഷിക്കുന്നു.
20. ദാസൻയജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞവചനം ഓർമിക്കുവിൻ. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും. അവർ എന്റെ വചനം പാലിച്ചുവെങ്കിൽ നിങ്ങളുടേതും പാലിക്കും.
21. എന്നാൽ, എന്റെ നാമം മൂലം അവർ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ അയച്ചവനെ അവർ അറിയുന്നില്ല.
22. ഞാൻ വന്ന് അവരോടു സംസാരിച്ചിരുന്നില്ലെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവരുടെ പാപത്തെക്കുറിച്ച് അവർക്ക് ഒഴികഴിവില്ല.
23. എന്നെ ദ്വേഷിക്കുന്നവൻ എന്റെ പിതാവിനെയും ദ്വേഷിക്കുന്നു.
24. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികൾ ഞാൻ അവരുടെയിടയിൽ ചെയ്തില്ലായിരുന്നുവെങ്കിൽ, അവർക്കു പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ, ഇപ്പോൾ അവർ എന്നെയും എന്റെ പിതാവിനെയും കാണുകയും ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു.
25. അവർ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്ന വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.
26. ഞാൻ പിതാവിന്റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നൽകും.
27. ആരംഭം മുതൽ എന്നോടുകൂടെയുള്ളവരായതുകൊണ്ട് നിങ്ങളും സാക്ഷ്യം നൽകും.