യോഹന്നാന്‍ 14

യേശു പിതാവിലേക്കുള്ള വഴി
1. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ.
2. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ?
3. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാൻ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
4. ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.
5. തോമസ്് പറഞ്ഞു: കർത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങൾ എങ്ങനെ അറിയും?
6. യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
7. നിങ്ങൾ എന്നെ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾ മുതൽ നിങ്ങൾ അവനെ അറിയുന്നു. നിങ്ങൾ അവനെ കാണുകയും ചെയ്തിരിക്കുന്നു.
8. പീലിപ്പോസ് പറഞ്ഞു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക, ഞങ്ങൾക്ക് അതു മതി.
9. യേശു പറഞ്ഞു: ഇക്കാലമത്രയും ഞാൻ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
10. ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്.
11. ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാൻ പറയുന്നതു വിശ്വസിക്കുവിൻ. അല്ലെങ്കിൽ പ്രവൃത്തികൾമൂലം വിശ്വസിക്കുവിൻ.
12. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും.
13. നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും.
14. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും.

പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്നു
15. നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും.
16. ഞാൻ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാൻമറ്റൊരു സഹായകനെ അവിടുന്ന് നിങ്ങൾക്കു തരുകയും ചെയ്യും.
17. ഈ സത്യാത്മാവിനെ സ്വീകരിക്കാൻ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ, നിങ്ങൾ അവനെ അറിയുന്നു. കാരണം, അവൻ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളിൽ ആയിരിക്കുകയും ചെയ്യും.
18. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും.
19. അൽപ സമയംകൂടി കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണുകയില്ല. എന്നാൽ, നിങ്ങൾ എന്നെ കാണും. ഞാൻ ജീവിക്കുന്നു; അതിനാൽ നിങ്ങളും ജീവിക്കും.
20. ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമാണെന്ന് ആദിവസം നിങ്ങൾ അറിയും.
21. എന്റെ കൽപനകൾ സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവും സ്നേഹിക്കും. ഞാനും അവനെ സ്നേഹിക്കുകയും എന്നെ അവനു വെളിപ്പെടുത്തുകയും ചെയ്യും.
22. യൂദാസ് യൂദാസ്കറിയോത്തായല്ല അവനോടു പറഞ്ഞു: കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ, ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്?
23. യേശു പ്രതിവചിച്ചു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും.
24. എന്നെ സ്നേഹിക്കാത്തവനോ എന്റെ വചനങ്ങൾ പാലിക്കുന്നില്ല. നിങ്ങൾ ശ്രവിക്കുന്ന ഈ വചനം എന്റേതല്ല; എന്നെ അയച്ച പിതാവിന്റേതാണ്.
25. നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
26. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
27. ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നൽകുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നൽകുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ.
28. ഞാൻ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാൻ പറഞ്ഞതു നിങ്ങൾ കേട്ടല്ലോ. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നുവെങ്കിൽ, പിതാവിന്റെ യടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാൽ, പിതാവ് എന്നെക്കാൾ വലിയവനാണ്.
29. അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു.
30. നിങ്ങളോട് ഇനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എന്റെ മേൽ അധികാരമില്ല.
31. എന്നാൽ, ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടുന്ന് എന്നോടു കൽപിച്ചതുപോലെ ഞാൻ പ്രവർത്തിക്കുന്നുവെന്നും ലോകം അറിയണം. എഴുന്നേൽക്കുവിൻ, നമുക്ക് ഇവിടെനിന്നുപോകാം.