ലൂക്കാ 11

യേശു പഠിപ്പിച്ച പ്രാർഥന
1. അവൻ ഒരിടത്തു പ്രാർഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാർഥിച്ചു കഴിഞ്ഞപ്പോൾ ശിഷ്യൻമാരിലൊരുവൻ വന്നു പറഞ്ഞു: കർത്താവേ, യോഹന്നാൻ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കുക.
2. അവൻ അരുളിച്ചെയ്തു: നിങ്ങൾ ഇങ്ങനെ പ്രാർഥിക്കു വിൻ. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;
3. അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങൾക്കു നൽകണമേ.
4. ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാൽ, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.

പ്രാർഥനയുടെ ശക്തി
5. അവൻ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്നേഹിതനുണ്ടെന്നിരിക്കട്ടെ. അർധരാത്രി അവന്റെ അടുത്തുചെന്ന് അവൻ പറയുന്നു: സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക.
6. ഒരു സ്നേഹിതൻയാത്രാ മധ്യേ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവനു കൊടുക്കാൻ എനിക്കൊന്നുമില്ല.
7. അപ്പോൾ, അവന്റെ സ്നേഹിതൻ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാൻ സാധിക്കുകയില്ല.
8. ഞാൻ നിങ്ങളോടു പറയുന്നു, അവൻ സ്നേഹിതനാണ് എന്നതിന്റെ പേ രിൽ അവന് ഒന്നും കൊടുക്കുകയില്ലെങ്കിൽത്തന്നെ നിർബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നൽകും.
9. ഞാൻ നിങ്ങളോടു പറയുന്നു: ചോദിക്കുവിൻ; നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും.
10. എന്തെന്നാൽ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
11. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊടുക്കുക?
12. മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക?
13. മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!

യേശുവും ബേൽസെബൂലും
14. അവൻ ഊമനായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോൾ ആ ഊമൻ സംസാരിച്ചു. ജനങ്ങൾ അദ്ഭുതപ്പെട്ടു.
15. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്.
16. വേറെ ചിലർ അവനെ പരീക്ഷിക്കുവാൻ സ്വർഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു.
17. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്ത ശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്ത ശ്ഛിദ്രമുള്ള ഭവനവും വീണുപോകും.
18. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു.
19. ബേൽസെ ബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രൻമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും.
20. എന്നാൽ, ദൈവകരംകൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു.
21. ശക്തൻ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നിൽക്കുമ്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്.
22. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിക്കുകയും കൊള്ളമുതൽ ഭാഗിച്ചെടുക്കുകയും ചെയ്യും.
23. എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചു കളയുന്നു.

അശുദ്ധാത്മാവിന്റെ തിരിച്ചുവരവ്
24. അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ, വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോൾ അവൻ പറയുന്നു: ഇറങ്ങി പ്പോന്ന ഭവനത്തിലേക്കുതന്നെ ഞാൻ തിരിച്ചുചെല്ലും.
25. തിരിച്ചുവരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു.
26. അപ്പോൾ അവൻ പോയി തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിത്തീരുന്നു.

മഹത്തായ ഭാഗ്യം
27. അവൻ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ.
28. അവൻ പറഞ്ഞു:ദൈവവചനംകേട്ട് അതുപാലിക്കുന്നവർ കൂടുതൽ ഭാഗ്യവാൻമാർ.

യോനായുടെ അടയാളം
29. ജനക്കൂട്ടം വർധിച്ചുവന്നപ്പോൾ അവൻ പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നൽകപ്പെടുകയില്ല.
30. യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും.
31. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമന്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനെക്കാൾ വലിയ വൻ!
32. നിനെവേനിവാസികൾ വിധിദിനത്തിൽ ഈ തലമുറയോടുകൂടെ ഉയിർത്തെ ഴുന്നേൽക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായു ടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ!

കണ്ണ് ശരീരത്തിന്റെ വിളക്ക്
33. വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവർക്കു വെളിച്ചം കാണാൻ പീഠത്തിൻമേലാണു വയ്ക്കുന്നത്.
34. കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും.
35. അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.
36. ഇരുളടഞ്ഞഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും.

ഫരിസേയരുടെയും നിയമജ്ഞരു ടെയും കപടനാട്യം
37. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഫരിസേയൻ തന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവൻ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.
38. ഭക്ഷണത്തിനു മുമ്പ് അവൻ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയൻ അദ്ഭുതപ്പെട്ടു.
39. അപ്പോൾ കർത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങൾ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവർച്ചയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.
40. ഭോഷൻമാരേ, പുറം നിർമിച്ചവൻ തന്നെയല്ലേ അ കവും നിർമിച്ചത്?
41. നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് എല്ലാം ശുദ്ധമായിരിക്കും.
42. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങൾ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ അവഗണിക്കാതെ തന്നെ.
43. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അ ഭിവാദനവും അഭിലഷിക്കുന്നു.
44. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾപോലെയാണു നിങ്ങൾ. അതിന്റെ മീതേ നടക്കുന്നവൻ അത് അറിയുന്നുമില്ല.
45. നിയമജ്ഞരിൽ ഒരാൾ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോൾ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്.
46. അവൻ പറഞ്ഞു: നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകൾ മനുഷ്യരുടെമേൽ നിങ്ങൾ കെട്ടിയേൽപിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാൻ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല.
47. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ പിതാക്കൻമാർ വധിച്ച പ്രവാചകൻമാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു.
48. അങ്ങനെ നിങ്ങളുടെ പിതാക്കൻമാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാര വും നൽകുന്നു. എന്തെന്നാൽ, അവർ അവരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറ കൾ പണിയുന്നു.
49. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാൻ അവരുടെ അടുത്തേക്കു പ്രവാചകൻമാരെയും അപ്പസ്തോലൻമാരെയും അയയ്ക്കും. അവരിൽ ചിലരെ അവർ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും.
50. ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടു ള്ള സകല പ്രവാചകൻമാരുടെയും രക്തത്തിന് ആബേൽ മുതൽ, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും.
51. അതേ, ഞാൻ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും.
52. നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേ ശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു.
53. അവൻ അവിടെ നിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ അവനെ പ്രേരിപ്പിക്കുകയും