മര്‍ക്കോസ് എഴുതിയ സുവിശേഷം - ആമുഖം

പുതിയ നിയമത്തിലെ രണ്ടാമത്തെ പുസ്തകമാണ് മര്‍ക്കോസിന്‍റെ സുവിശേഷം. വിശുദ്ധ മര്‍ക്കോസ്‌ ഏ. ഡി. 65-നും 70-നും ഇടയ്ക്കു റോമില്‍വച്ച്‌ ഈ സുവിശേഷം എഴുതിയെന്നാണു പരമ്പരാഗതമായ വിശ്വാസം. ഈ അഭിപ്രായം ശരിയാണെങ്കില്‍ ക്രിസ്തീയ സുവിശേഷങളില്‍ ആദ്യം രചിക്കപ്പെട്ടത് ഈ സുവിശേഷമായിരിക്കും. വിശുദ്ധഗ്രന്ഥത്തില്‍ത്തന്നെയുള്ള സൂചനകളില്‍നിന്ന് അദ്ദേഹം ബാര്‍ണബാസിന്റെ പിതൃസഹോദരപുത്രനും (കൊളോ 4,10) പൌലോസിന്റെ ആദ്യത്തെ സുവിശേഷണപ്രഘോഷണയാത്രയില്‍ സഹായിയും (അപ്പ 13,5; 15,37-39) പൌലോസിനോടുകൂടെ കാരാഗൃഹവാസം അനുഭവിച്ചവനും (കൊളോ 4,10; ഫിലെ 24) പൌലോസിന്റെയും (2 തിമോ 4,11) പത്രോസിന്റെയും (1 പത്രോ 5, 13) സഹായികളിലോരുവനും ആയിരുന്നു എന്നു കാണാം.

പലസ്തീനാക്കാരല്ലാത്ത വിജാതീയക്രിസ്ത്യാനികള്‍ക്കുവേണ്ടിയാണ്‌ ഈ സുവിശേഷം എഴുതപ്പെട്ടത്‌. വിജാതീയരെ പ്രത്യേകം ഉദ്ദേശിച്ചുള്ള വിശദീകരണങ്ങള്‍ (7,27; 8,1-9; 10, 12; 11, 7; 13,10) ഈ വസ്തുത സൂചിപ്പിക്കുന്നു.

മര്‍ക്കോസിന്റേതായ ഒരു പ്രത്യേക പ്രതിപാദനരീതിയിലാണ്‌ ഈ സുവിശേഷത്തിന്റെ രചന. ക്രിസ്തുവും മനുഷ്യപുത്രനും ദൈവസുതനുമായ യേശുവിന്റെ ആത്മാവിഷ്കരണവും അതിന്‌ അവിടുത്തെ ആദ്യശിഷ്യര്‍ നല്‍കിയതും ഭാവിശിഷ്യര്‍ നല്‍കേണ്ടതുമായ പ്രത്യുത്തരവും അത്‌ ഉള്‍ക്കോള്ളുന്നു.

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം എന്ന ആദ്യവക്യംതന്നെ ഈ സുവിശേഷത്തിന്റെ രത്നച്ചുരുക്കമാണെന്നു പറയാം.

സുവിശേഷത്തിന്റെ പ്രാരംഭത്തില്‍ (1,1-15), സ്നാപകയോഹന്നാന്റെ ശുശ്രൂഷ, യേശുവിന്റെ ജ്നാനസ്നാനം, പ്രലോഭനങ്ങള്‍, ഗലീലിയിലേക്കുള്ള തിരിച്ചുവരവ്‌ എന്നീ കാര്യങ്ങള്‍ സംക്ഷിപ്തമായി വിവരിക്കുന്നു.

ആദ്യഭാഗത്തെ (1, 16-8,33) മുഖ്യപ്രമേയം, യേശുക്രിസ്തു മനുഷ്യപുത്രനും ദൈവപുത്രനുമാണെന്ന ആദിമസഭയുടെ വിശ്വാസത്തിന്റെ ക്രമപ്രവൃദ്ധമായ ആവിഷ്കരണമാണ്‌. യേശു ആരാണ്‌ എന്ന ചോദ്യമാണ്‌ ഈ ഭാഗത്ത്‌ ആവര്‍ത്തിച്ച്‌ ഉന്നയിക്കപ്പെടുന്നത്‌. പ്രബോധനങ്ങള്‍, രോഗശാന്തികള്‍, ഭൂതോച്ചാടനങ്ങള്‍ തുടങ്ങിയവയിലൂടെ താന്‍ ദൈവപുത്രനാണെന്നും തന്നിലൂടെ ദൈവരാജ്യം ആഗതമായിരിക്കുന്നുവെന്നും യേശു വ്യക്തമാക്കുന്നു (1,15). പക്ഷേ, യഹൂദര്‍ക്കോ (3.16) ശിഷ്യര്‍ക്കുപോലുമോ ക്രിസ്തുരഹസ്യം പൂര്‍ണ്ണമായും വെളിവാകുന്നില്ല. എങ്കിലും, തന്റെ ശുശ്രൂഷയിലൂടെ താന്‍ ആരാണെന്നു ഗ്രഹിക്കാനും അതു പരസ്യമായി പ്രഖ്യാപിക്കാനും യേശു ശിഷ്യരെ ഒരുക്കുന്നുണ്ട്‌ (3,40; 4.1; 6.52; 7, 18; 8,17-21,33). ഈ ശ്രമം ഫലമണിയുന്നതാണ്‌, ഒന്നാം ഭാഗം ഉപസംഹരിച്ചുകൊണ്ടു ശിഷ്യപ്രധാനനായ പത്രോസ്‌ നടത്തുന്ന വിശ്വാസപ്രഖ്യാപനം (8,28).

ശിഷ്യത്വത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന രണ്ടാം ഭാഗത്ത്‌ (8,31-16,8), ആദ്യം ഒരു പീഡാനുഭവപ്രവചനം, ശിഷ്യര്‍ക്ക്‌ അതു മനസ്സിലാകാതെ വരുന്നത്‌, തുടര്‍ന്ന് ശിഷ്യത്വത്തെപ്പറ്റിയുള്ള ഒരു പ്രബോധനം, എന്ന ക്രമത്തില്‍ രചിക്കപ്പെട്ട മൂന്നു പീഡാനുഭവപ്രവചനങ്ങളാണു നാം കാണുന്നത്‌ (8,31-10.52). 11-12 അദ്ധ്യായങ്ങളില്‍ യേശുവിന്റെ ജറുസലെം പ്രവേശം, അവിടെ നിര്‍വഹിച്ച കാര്യങ്ങള്‍, യഹൂദരുമായുള്ള സംവാദങ്ങള്‍, എന്നിവയാണു പ്രതിപാദ്യം. യുഗാന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഉപദേശങ്ങളുമാണു 13-ആം അദ്ധ്യായത്തില്‍. മറ്റു സുവിശേഷങ്ങളില്‍ ഉള്ളതുപോലെ, യേശുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ചരിത്രമാണ്‌ അവസാന അദ്ധ്യായങ്ങളില്‍ (14-16) വിവരിക്കപ്പെട്ടിരിക്കുന്നത്‌.