ഉത്‌പത്തി - 49

യാക്കോബിന്‍െറ അനുഗ്രഹം

1 യാക്കോബ്‌ തന്‍െറ മക്കളെ വിളിച്ചു പറഞ്ഞു: എല്ലാവരും ഒന്നിച്ചു കൂടുവിന്‍. ഭാവിയില്‍ നിങ്ങള്‍ക്ക്‌ എന്തു സംഭവിക്കുമെന്നു ഞാന്‍ പറയാം:

2 യാക്കോബിന്‍െറ പുത്രന്‍മാരേ, ഒന്നിച്ചുകൂടി കേള്‍ക്കുവിന്‍. നിങ്ങളുടെ പിതാവായ ഇസ്രായേലിന്‍െറ വാക്കുകള്‍ ശ്രദ്‌ധിക്കുവിന്‍.

3 റൂബന്‍, നീ എന്‍െറ കടിഞ്ഞൂല്‍പുത്രനാണ്‌; എന്‍െറ ശക്‌തിയും എന്‍െറ പൗരുഷത്തിന്‍െറ ആദ്യഫലവും.

4 അഹങ്കാരത്തിലും ശക്‌തിയിലും നീ മുന്‍പന്‍തന്നെ. വെള്ളംപോലെ അസ്‌ഥിരനായ നീ മുന്‍പനായി വാഴില്ല. എന്തെന്നാല്‍, നീ പിതാവിന്‍െറ കിടക്കയില്‍ കയറി അത്‌ അശുദ്‌ധമാക്കി. എന്‍െറ ശയ്യയില്‍ കയറി, നീ എന്നെ ദ്രോഹിച്ചുവല്ലോ!

5 ശിമയോനും ലേവിയും കൂടെപ്പിറപ്പുകളാണ്‌. അവരുടെ വാളുകള്‍ അക്രമത്തിന്‍െറ ആയുധങ്ങളാണ്‌.

6 അവരുടെ ഗൂഢാലോചനകളില്‍ എന്‍െറ മനസ്‌സു പങ്കുകൊള്ളാതിരിക്കട്ടെ! അവരുടെ സമ്മേളനത്തില്‍ എന്‍െറ ആത്‌മാവു പങ്കുചേരാതിരിക്കട്ടെ! എന്തെന്നാല്‍, തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു. ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പു വെട്ടി.

7 അവരുടെ ഉഗ്രമായകോപവും ക്രൂരമായ ക്രോധവും ശപിക്കപ്പെടട്ടെ! ഞാന്‍ അവരെ യാക്കോബില്‍ വിഭജിക്കും; ഇസ്രായേലില്‍ ചിതറിക്കുകയും ചെയ്യും.

8 യൂദാ, നിന്‍െറ സഹോദരന്‍മാര്‍ നിന്നെ പുകഴ്‌ത്തും, നിന്‍െറ കൈ ശത്രുക്കളുടെ കഴുത്തില്‍ പതിക്കും. നിന്‍െറ പിതാവിന്‍െറ പുത്രന്‍മാര്‍ നിന്‍െറ മുന്‍പില്‍ കുമ്പിടും.

9 യൂദാ ഒരു സിംഹക്കുട്ടിയാണ്‌. എന്‍െറ മകനേ, നീ ഇരയില്‍നിന്നു മടങ്ങിയിരിക്കുന്നു. അവന്‍ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും?

10 ചെങ്കോല്‍ യൂദായെ വിട്ടു പോകയില്ല; അതിന്‍െറ അവകാശി വന്നുചേരുംവരെ അധികാരദണ്‍ഡ്‌ അവന്‍െറ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും.

11 അവന്‍ തന്‍െറ കഴുതയെ മുന്തിരിവള്ളിയിലും കഴുതക്കുട്ടിയെ വിശിഷ്‌ടമായ മുന്തിരിച്ചെടിയിലും കെട്ടിയിടും; തന്‍െറ ഉടുപ്പു വീഞ്ഞിലും മേലങ്കി മുന്തിരിച്ചാറിലും കഴുകും.

12 അവന്‍െറ കണ്ണുകള്‍ വീഞ്ഞിനെക്കാള്‍ചെമന്നും പല്ലുകള്‍ പാലിനെക്കാള്‍ വെളുത്തുമിരിക്കും.

13 സെബുലൂണാകട്ടെ കടല്‍തീരത്തു വസിക്കും. അവന്‍ കപ്പലുകള്‍ക്ക്‌ അഭയകേന്ദ്രമായിരിക്കും. സീദോനായിരിക്കും അവന്‍െറ അതിര്‍ത്തി.

14 ഇസ്‌സാക്കര്‍ ഒരു കരുത്തുറ്റ കഴുതയാണ്‌. അവന്‍ ചുമടുകള്‍ക്കിടയില്‍ കിടക്കുന്നു.

15 വിശ്രമസ്‌ഥലം നല്ലതെന്നും ദേശം മനോഹരമെന്നും അവന്‍ കണ്ടു. അതുകൊണ്ട് അവന്‍ ചുമടു കയറ്റാന്‍ ചുമല്‍ കുനിച്ചുകൊടുത്തു; കൂലിവേലചെയ്യുന്ന ഒരു ദാസനായിത്തീര്‍ന്നു.

16 ഇസ്രായേലിലെ മറ്റു ഗോത്രങ്ങളെപ്പോലെ ദാന്‍ സ്വന്തം ജനങ്ങള്‍ക്കു ന്യായം നടത്തിക്കൊടുക്കും.

17 ദാന്‍ വഴിവക്കിലെ സര്‍പ്പവും പാതയിലെ അണലിയുമായിരിക്കും. അവന്‍ കുതിരയുടെ കുതികാലില്‍ കടിക്കും. കുതിരക്കാരന്‍ മലര്‍ന്നുവീഴുകയും ചെയ്യും.

18 കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്‌ഷ കാത്തിരിക്കുന്നു.

19 ഗാദിനെ കവര്‍ച്ചക്കാര്‍ ആക്രമിക്കും. എന്നാല്‍, അവന്‍ അവരെ തോല്‍പിച്ചോടിക്കും.

20 ആഷേറിന്‍െറ ആഹാരം സമ്പന്നമായിരിക്കും. അവന്‍ രാജകീയ വിഭവങ്ങള്‍ പ്രദാനം ചെയ്യും.

21സ്വച്‌ഛന്‌ദം ചരിക്കുന്ന ഒരു പേടമാനാണു നഫ്‌താലി. അവന്‍ മൃദുലവാക്കുകള്‍ പൊഴിക്കുന്നു.

22 നീരുറവയ്‌ക്കരികേ നില്‍ക്കുന്ന ഫലസമൃദ്‌ധമായ വൃക്‌ഷമാണു ജോസഫ്‌. അതിന്‍െറ ശാഖകള്‍ മതിലിനു മീതേ പടര്‍ന്നു നില്‍ക്കുന്നു.

23 വില്ലാളികള്‍ അവനെ കഠിനമായി വേദനിപ്പിച്ചു. അവര്‍ അവനുനേരേ അമ്പെയ്യുകയും അവനെ ഞെരുക്കുകയും ചെയ്‌തു.

24 എന്നാല്‍, അവന്‍െറ വില്ല്‌ ഉറച്ചുനിന്നു. യാക്കോബിന്‍െറ ശക്‌തനായ ദൈവം- ഇസ്രായേലിന്‍െറ പാറയായ ഇടയന്‍ - തന്‍െറ കൈകള്‍കൊണ്ട് അവന്‍െറ കൈകളെ ശക്‌തിപ്പെടുത്തി.

25 നിന്‍െറ പിതാവിന്‍െറ ദൈവം നിനക്കു തുണയായിരിക്കും. സര്‍വശക്‌തനായ ദൈവം നിന്നെ അനുഗ്രഹിക്കും. മുകളിലുള്ള ആകാശത്തിന്‍െറയും കീഴിലുള്ള ആഴത്തിന്‍െറയും ഉദരത്തിന്‍െറയും മാറിടത്തിന്‍െറയും അനുഗ്രഹങ്ങള്‍ നിനക്കുണ്ടാവട്ടെ!

26 നിന്‍െറ പിതാവിന്‍െറ അനുഗ്രഹങ്ങള്‍ നിത്യപര്‍വതങ്ങളുടെ ഔദാര്യത്തെക്കാളും ശാശ്വത ഗിരികളുടെ അനുഗ്രഹങ്ങളെക്കാളും ശക്‌തങ്ങളാണ്‌. അവ ജോസഫിന്‍െറ ശിരസ്‌സില്‍, തന്‍െറ സഹോദരരില്‍നിന്നു വേര്‍പെട്ടിരുന്നവന്‍െറ മൂര്‍ധാവില്‍ വര്‍ഷിക്കപ്പെടട്ടെ.

27 ആര്‍ത്തിയുള്ള ഒരു ചെന്നായാണു ബഞ്ചമിന്‍. അവന്‍ രാവിലെ ഇരവിഴുങ്ങുകയും വൈകുന്നേരം കവര്‍ച്ചമുതല്‍ പങ്കിടുകയും ചെയ്യും.

28 ഇവരാണ്‌ ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങള്‍. അവരുടെ പിതാവ്‌ അവരോടു പറഞ്ഞതാണിത്‌. അവന്‍ എല്ലാവരെയും അനുഗ്രഹിച്ചു. ഓരോരുത്തര്‍ക്കും ചേര്‍ന്നവിധത്തിലാണ്‌ അവരെ അനുഗ്രഹിച്ചത്‌.

യാക്കോബിന്‍െറ മരണം

29 യാക്കോബ്‌ അവരോടാവശ്യപ്പെട്ടു: ഞാന്‍ എന്‍െറ ആളുകളോടു ചേരുകയായി. ഹിത്യനായ എഫ്രോണിന്‍െറ വയലിലുള്ള ഗുഹയില്‍ എന്‍െറ പിതാക്കന്‍മാരുടെയടുത്ത്‌ എന്നെയും അടക്കുക.

30 മാമ്രേക്കു കിഴക്ക്‌ കാനാന്‍ദേശത്തുള്ള മക്‌പെലായിലെ വയലിലാണ്‌ ആ ഗുഹ. ശ്‌മശാനഭൂമിക്കുവേണ്ടി ഹിത്യനായ എഫ്രോണില്‍നിന്ന്‌ അബ്രാഹം അവകാശമായി വാങ്ങിയതാണ്‌ ആ വയലും ഗുഹയും.

31 അബ്രാഹത്തെയും ഭാര്യ സാറായെയും അവിടെയാണ്‌ അവര്‍ അടക്കം ചെയ്‌തത്‌. അവിടെത്തന്നെയാണ്‌ ഇസഹാക്കിനെയും ഭാര്യ റബേക്കയെയും സംസ്‌കരിച്ചത്‌. ഞാന്‍ ലെയായെ സംസ്‌കരിച്ചതും അവിടെത്തന്നെ.

32 വയലും അതിലുള്ള ഗുഹയും ഹിത്യരുടെ കൈയില്‍ നിന്നാണു വാങ്ങിയത്‌.

33 തനിക്കു പറയാനുസ്റായിരുന്നതു പറഞ്ഞു തീര്‍ന്നപ്പോള്‍ യാക്കോബ്‌ കിടക്കയിലേക്കു ചാഞ്ഞു. അവന്‍ അന്ത്യശ്വാസം വലിച്ച്‌ തന്‍െറ ജനത്തോടുചേര്‍ന്നു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------