ഉത്‌പത്തി - 44

ജോസഫ്‌ സഹോദരന്‍മാരെ പരീക്‌ഷിക്കുന്നു

1 ജോസഫ്‌ വീട്ടുകാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: അവരുടെ ചാക്കുകളിലെല്ലാം അവര്‍ക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യം നിറയ്‌ക്കുക. ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്‍െറ മുകള്‍ഭാഗത്തു വയ്‌ക്കണം.

2 ഇളയവന്‍െറ ചാക്കിന്‍െറ മുകള്‍ഭാഗത്തു ധാന്യവിലയായ പണത്തിന്‍െറ കൂടെ എന്‍െറ വെള്ളിക്കപ്പും വയ്‌ക്കുക. അവന്‍ ജോസഫ്‌ പറഞ്ഞതുപോലെ ചെയ്‌തു.

3 നേരം പുലര്‍ന്നപ്പോള്‍ അവന്‍ അവരെ തങ്ങളുടെ കഴുതകളോടുകൂടിയാത്രയാക്കി.

4 അവര്‍ നഗരംവിട്ട്‌ അധികം കഴിയുംമുന്‍പ്‌ ജോസഫ്‌ കാര്യസ്‌ഥനെ വിളിച്ചുപറഞ്ഞു: ഉടനെ അവരുടെ പുറകേയെത്തുക. അവരുടെ അടുത്തെത്തുമ്പോള്‍ അവരോടു പറയുക: നിങ്ങള്‍ നന്‍മയ്‌ക്കു പകരം തിന്‍മ ചെയ്‌തത്‌ എന്തുകൊണ്ട്‌? നിങ്ങള്‍ എന്‍െറ വെള്ളിക്കപ്പു കട്ടെടുത്തത്‌ എന്തിന്‌?

5 ഇതില്‍ നിന്നല്ലേ, എന്‍െറ യജമാനന്‍ പാനംചെയ്യുന്നത്‌? ഇതുപയോഗിച്ചല്ലേ, അദ്‌ദേഹം പ്രവചനം നടത്തുന്നത്‌? നിങ്ങള്‍ ചെയ്‌തതു തെറ്റായിപ്പോയി.

6 അവരുടെ ഒപ്പമെത്തിയപ്പോള്‍ അവന്‍ അവരോട്‌ അപ്രകാരംതന്നെ പറഞ്ഞു.

7 അവര്‍ അവനോടു പറഞ്ഞു: യജമാനന്‍ എന്താണ്‌ ഇങ്ങനെ സംസാരിക്കുന്നത്‌? അങ്ങയുടെ ദാസന്‍മാര്‍ ഇത്തരമൊരു കാര്യം ഒരിക്കലും ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ!

8 ഞങ്ങളുടെ ചാക്കില്‍ കണ്ട പണം കാനാന്‍ദേശത്തുനിന്നു ഞങ്ങള്‍ അങ്ങയുടെ അടുത്തു തിരിയേ കൊണ്ടുവന്നല്ലോ? അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങയുടെ യജമാനന്‍െറ വീട്ടില്‍നിന്നു പൊന്നും വെള്ളിയും മോഷ്‌ടിക്കുമോ?

9 അത്‌ അങ്ങയുടെ ദാസരില്‍ ആരുടെ പക്കല്‍കാണുന്നുവോ അവന്‍ മരിക്കണം. ഞങ്ങളെല്ലാവരും യജമാനന്‌ അടിമകളുമായിക്കൊള്ളാം.

10 അവന്‍ പറഞ്ഞു: നിങ്ങള്‍ പറയുന്നതുപോലെയാവട്ടെ, അത്‌ ആരുടെ കൈയില്‍ കാണുന്നുവോ അവന്‍ എന്‍െറ അടിമയാകും. മറ്റുള്ളവര്‍ നിരപരാധരായിരിക്കും.

11 ഉടന്‍തന്നെ ഓരോരുത്തരും താന്താങ്ങളുടെ ചാക്ക്‌ താഴെയിറക്കി കെട്ടഴിച്ചു.

12 മൂത്തവന്‍മുതല്‍ ഇളയവന്‍ വരെ എല്ലാവരെയും അവന്‍ പരിശോധിച്ചു.

13 ബഞ്ചമിന്‍െറ ചാക്കില്‍ കപ്പു കണ്ടെത്തി. അവര്‍ തങ്ങളുടെ വസ്‌ത്രം വലിച്ചുകീറി, ഓരോരുത്തനും ചുമടു കഴുതപ്പുറത്ത്‌ കയറ്റി, പട്ടണത്തിലേക്കുതന്നെ മടങ്ങി.

14 യൂദായും സഹോദരന്‍മാരും ജോസഫിന്‍െറ വീട്ടിലെത്തി. അവന്‍ അപ്പോഴും അവിടെ ഉണ്ടായിരുന്നു. അവര്‍ അവന്‍െറ മുന്‍പില്‍ കമിഴ്‌ന്നു വീണു.

15 ജോസഫ്‌ അവരോടു ചോദിച്ചു: എന്തു പ്രവൃത്തിയാണു നിങ്ങള്‍ ചെയ്‌തത്‌? എന്നെപ്പോലൊരുവന്‌ ഊഹിച്ചറിയാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടെ?

16 യൂദാ അവനോടു പറഞ്ഞു: ഞങ്ങള്‍ എന്താണ്‌ യജമാനനോടു പറയുക? ഞങ്ങള്‍ നിരപരാധരാണെന്ന്‌ എങ്ങനെ തെളിയിക്കും? ദൈവം അങ്ങയുടെ ദാസരുടെ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. ഇതാ, ഞങ്ങള്‍ അവിടുത്തെ അടിമകളാണ്‌ - ഞങ്ങളും കപ്പു കൈവശമുണ്ടായിരുന്നവനും.

17 എന്നാല്‍, അവന്‍ പറഞ്ഞു: ഞാനൊരിക്കലും അങ്ങനെചെയ്യുകയില്ല. കപ്പു കൈവശമിരുന്നവന്‍മാത്രം എനിക്ക്‌ അടിമയായിരുന്നാല്‍ മതി. മറ്റുള്ളവര്‍ക്കു സമാധാനമായി പിതാവിന്‍െറ അടുത്തേക്കു പോകാം.

18 അപ്പോള്‍ യൂദാ അവന്‍െറ അടുത്തുചെന്നു പറഞ്ഞു: എന്‍െറ യജമാനനേ, ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ! എന്‍െറ നേരേ അങ്ങു കോപിക്കരുതേ. അങ്ങു ഫറവോയ്‌ക്കു സമനാണല്ലോ.

19 യജമാനനായ അങ്ങ്‌ ദാസന്‍മാരോട്‌, നിങ്ങള്‍ക്കു പിതാവോ സഹോദരനോ ഉണ്ടോ? എന്നു ചോദിച്ചു.

20 അപ്പോള്‍, ഞങ്ങള്‍യജമാനനോടു പറഞ്ഞു: ഞങ്ങള്‍ക്കു വൃദ്‌ധനായ പിതാവും പിതാവിന്‍െറ വാര്‍ധക്യത്തിലെ മകനായ ഒരു കൊച്ചു സഹോദരനുമുണ്ട്‌. അവന്‍െറ സഹോദരന്‍മരിച്ചുപോയി. അവന്‍െറ അമ്മയുടെ മക്കളില്‍ അവന്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. പിതാവിന്‌ അവന്‍ വളരെ പ്രിയപ്പെട്ടവനാണ്‌.

21 അപ്പോള്‍ അങ്ങ്‌ അങ്ങയുടെ ദാസരോട്‌, അവനെ എന്‍െറയടുത്തു കൂട്ടിക്കൊണ്ടു വരുക. എനിക്കവനെ കാണണം എന്നുപറഞ്ഞു.

22 ഞങ്ങള്‍ അങ്ങയോടുണര്‍ത്തിച്ചു: ബാലനു പിതാവിനെ വിട്ടുപോരാന്‍ വയ്യാ. കാരണം, അവന്‍ പോന്നാല്‍ പിതാവു മരിച്ചുപോകും.

23 നിങ്ങളുടെ സഹോദരന്‍ കൂടെ വരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്ന്‌ അങ്ങു പറഞ്ഞു.

24 അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവിന്‍െറ അടുത്തെത്തിയപ്പോള്‍ അങ്ങു പറഞ്ഞതെല്ലാം ഞങ്ങള്‍ അവനെ അറിയിച്ചു.

25 പിതാവ്‌ ഞങ്ങളോട്‌, വീണ്ടും പോയി കുറെധാന്യംകൂടി വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.

26 ഞങ്ങള്‍ക്കു പോകാന്‍ വയ്യാ; എന്നാല്‍, ഇളയ സഹോദരനെക്കൂടി അയയ്‌ക്കുന്നപക്‌ഷം ഞങ്ങള്‍പോകാം. ബാലന്‍ കൂടെയില്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ അവനെ കാണാന്‍ സാധിക്കയില്ല എന്നു ഞങ്ങള്‍ പിതാവിനോടു പറഞ്ഞു.

27 അപ്പോള്‍ അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവു പറഞ്ഞു: എന്‍െറ ഭാര്യ രണ്ടു പുത്രന്‍മാരെ എനിക്കു നല്‍കി എന്നു നിങ്ങള്‍ക്കറിയാമല്ലോ.

28 ഒരുവന്‍ എന്നെ വിട്ടുപോയി. അപ്പോള്‍ ഞാന്‍ പറഞ്ഞു: തീര്‍ച്ചയായും അവനെ വന്യമൃഗം ചീന്തിക്കീറിക്കാണും. പിന്നെ അവനെ ഞാന്‍ കണ്ടിട്ടില്ല.

29 ഇവനെയും കൊണ്ടുപോയിട്ട്‌ ഇവനെന്തെങ്കിലും പിണഞ്ഞാല്‍ വൃദ്‌ധനായ എന്നെ ദുഃഖത്തോടെ നിങ്ങള്‍ പാതാളത്തിലാഴ്‌ത്തുകയായിരിക്കും ചെയ്യുക.

30 അവന്‍െറ ജീവന്‍ ബാലന്‍െറ ജീവനുമായി ബന്‌ധിക്കപ്പെട്ടിരിക്കകൊണ്ട്

31 ഞാന്‍ അവനെക്കൂടാതെ പിതാവിന്‍െറ അടുത്തുചെന്നാല്‍ ബാലന്‍ ഇല്ലെന്നു കാണുമ്പോള്‍ അവന്‍ മരിക്കും. വൃദ്‌ധനായ പിതാവിനെ ദുഃഖത്തോടെ ഞങ്ങള്‍ പാതാളത്തിലാഴ്‌ത്തുകയായിരിക്കും ചെയ്യുക.

32 കൂടാതെ, ഞാന്‍ അവനെ അങ്ങയുടെ പക്കല്‍ തിരിച്ചെത്തിക്കുന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയുടെ സമക്‌ഷം കുറ്റക്കാരനായിരിക്കും എന്നുപറഞ്ഞ്‌ അങ്ങയുടെ ദാസനായ ഞാന്‍ ബാലനെക്കുറിച്ചു പിതാവിന്‍െറ മുന്‍പില്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്

33 അതിനാല്‍ ബാലനുപകരം അങ്ങയുടെ അടിമയായി നില്‍ക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്‌ഷിക്കുന്നു. ബാലന്‍ സഹോദരന്‍മാരുടെ കൂടെ തിരിച്ചു പൊയ്‌ക്കൊള്ളട്ടെ.

34 അവനെക്കൂടാതെ ഞാന്‍ എങ്ങനെ പിതാവിന്‍െറ അടുത്തുചെല്ലും? അവനു സംഭവിക്കുന്ന ദുരന്തം ഞാന്‍ എങ്ങനെ സഹിക്കും?

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------