ഉത്‌പത്തി - 38

യൂദായും താമാറും

1 അക്കാലത്ത്‌ യൂദാ തന്‍െറ സഹോദരന്‍മാരെ വിട്ട്‌ ഹീറാ എന്നു പേരായ ഒരു അദുല്ലാംകാരന്‍െറ അടുത്തേക്കു പോയി.

2 അവിടെ അവന്‍ ഷൂവാ എന്നുപേരായ ഒരു കാനാന്‍കാരന്‍െറ മകളെക്കണ്ടു.

3 അവളെ ഭാര്യയായി സ്വീകരിച്ച്‌, അവളോടു ചേര്‍ന്നു. അവള്‍ ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു. യൂദാ അവന്‌ ഏര്‍ എന്നുപേരിട്ടു. അവള്‍ വീണ്ടും ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിച്ചു.

4 അവനെ അവള്‍ ഓനാന്‍ എന്നുവിളിച്ചു.

5 അവള്‍ വീണ്ടും ഗര്‍ഭിണിയാകുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്‌തു. അവനെ അവള്‍ ഷേലാ എന്നുവിളിച്ചു. അവന്‍ ജനിക്കുമ്പോള്‍ യൂദാ കെസീബിലായിരുന്നു.

6 തന്‍െറ കടിഞ്ഞൂല്‍പുത്രനായ ഏറിന്‌ യൂദാ ഒരു ഭാര്യയെ തിരഞ്ഞെടുത്തു. അവളുടെ പേര്‍ താമാര്‍ എന്നായിരുന്നു.

7 എന്നാല്‍, യൂദായുടെ കടിഞ്ഞൂല്‍പുത്രനായ ഏര്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ ദുഷിച്ചവനായിരുന്നു. കര്‍ത്താവ്‌ അവനെ മരണത്തിനിരയാക്കി.

8 അപ്പോള്‍ യൂദാ ഓനാനെ വിളിച്ചു പറഞ്ഞു: നിന്‍െറ സഹോദരന്‍െറ ഭാര്യയെ വിവാഹം ചെയ്‌ത്‌ സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുക.

9 സന്തതി തന്‍േറതായിരിക്കില്ലെന്ന്‌ അറിയാമായിരുന്ന ഓനാന്‍ തന്‍െറ സഹോദരനു വേണ്ടി സന്താനങ്ങളെ ഉത്‌പാദിപ്പിക്കാതിരിക്കാന്‍, സഹോദരഭാര്യയുമായിച്ചേര്‍ന്നപ്പോള്‍ ബീജം നിലത്തു വീഴ്‌ത്തിക്കളഞ്ഞു.

10 അവന്‍ ചെയ്‌തത്‌ കര്‍ത്താവിന്‌ അനിഷ്‌ടമായതിനാല്‍ അവനെയും അവിടുന്നു മരണത്തിനിരയാക്കി.

11 അപ്പോള്‍ യൂദാ തന്‍െറ മരുമകളായ താമാറിനോടു പറഞ്ഞു: എന്‍െറ മകന്‍ ഷേലാ വളരുന്നതുവരെ നിന്‍െറ പിതാവിന്‍െറ വീട്ടില്‍ ഒരു വിധവയായി പാര്‍ക്കുക. അവനും സഹോദരന്‍മാരെപ്പോലെ മരിച്ചേക്കുമെന്നു യൂദാ ഭയപ്പെട്ടു. താമാര്‍ തന്‍െറ പിതാവിന്‍െറ വീട്ടില്‍ പോയി താമസിച്ചു.

12 കുറേനാള്‍ കഴിഞ്ഞ്‌ യൂദായുടെ ഭാര്യ, ഷൂവായുടെ മകള്‍, മരിച്ചു. ദുഃഖത്തിന്‌ ആശ്വാസമുണ്ടായപ്പോള്‍ അവന്‍ തന്‍െറ സുഹൃത്ത്‌ അദുല്ലാംകാരന്‍ ഹീറായുടെകൂടെ തിമ്‌നായില്‍ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി.

13 നിന്‍െറ അമ്മായിയപ്പന്‍ ആടുകളുടെ രോമം മുറിക്കാന്‍ തിമ്‌നായിലേക്കു പോകുന്നുണ്ട് എന്ന്‌ ആളുകള്‍ താമാറിനോടു പറഞ്ഞു:

14 ഷേലായ്‌ക്കു പ്രായമായിട്ടും തന്നെ അവനു വിവാഹം ചെയ്‌തുകൊടുക്കുന്നില്ലെന്നു കണ്ട് താമാര്‍ തന്‍െറ വിധവാ വസ്‌ത്രങ്ങള്‍ മാറ്റി, ഒരു മൂടുപടംകൊണ്ടു ദേഹമാകെ മറച്ചു തിമ്‌നായിലേക്കുള്ള വഴിയില്‍ എനയീം പട്ടണത്തിന്‍െറ വാതില്‍ക്കല്‍ ചെന്നിരിപ്പായി.

15 മുഖം മൂടിയിരുന്നതുകൊണ്ട് അവള്‍ ഒരു വേശ്യായാണെന്ന്‌ യൂദാ വിചാരിച്ചു.

16 വഴിവക്കത്ത്‌ അവളുടെ അടുത്തുചെന്ന്‌ അവന്‍ പറഞ്ഞു: വരൂ, ഞാന്‍ നിന്നെ പ്രാപിക്കട്ടെ. തന്‍െറ മരുമകളാണ്‌ അവളെന്ന്‌ അവന്‍ അറിഞ്ഞില്ല. അവള്‍ ചോദിച്ചു: അങ്ങ്‌ എനിക്ക്‌ എന്തു പ്രതിഫലം തരും?

17 അവന്‍ പറഞ്ഞു: ആട്ടിന്‍കൂട്ടത്തില്‍നിന്ന്‌ ഒരു ആട്ടിന്‍കുട്ടിയെ ഞാന്‍ കൊടുത്തയയ്‌ക്കാം. അവള്‍ ചോദിച്ചു: അതിനെ കൊടുത്തയയ്‌ക്കുന്നതുവരെ എന്തുറപ്പാണ്‌ എനിക്കുതരുക?

18 അവന്‍ ചോദിച്ചു: ഉറപ്പായി എന്താണ്‌ ഞാന്‍ നിനക്കു തരേണ്ടത്‌? അവള്‍ പറഞ്ഞു: അങ്ങയുടെ മുദ്രമോതിരവും വളയും കൈയിലെ വടിയും. അവന്‍ അവയെല്ലാം അവള്‍ക്കു കൊടുക്കുകയും അവളെ പ്രാപിക്കുകയും ചെയ്‌തു. അങ്ങനെ അവള്‍ അവനില്‍നിന്നു ഗര്‍ഭംധരിച്ചു.

19 അവള്‍ അവിടെനിന്നുപോയി തന്‍െറ മൂടുപടം മാറ്റി വിധവാവസ്‌ത്രം ധരിച്ചു.

20 താന്‍ ഈടുകൊടുത്തവ ആ സ്‌ത്രീയുടെ കൈയില്‍നിന്നു തിരിച്ചെടുക്കാന്‍ യൂദാ അദുല്ലാംകാരനായ സ്‌നേഹിതന്‍െറ കൈയില്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, അവന്‌ അവളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

21 അവന്‍ സ്‌ഥലത്തുള്ളവരോടു ചോദിച്ചു: എനയീമിലെ വഴിവക്കിലിരുന്ന വേശ്യ എവിടെ? അവര്‍ പറഞ്ഞു ഇവിടെ അങ്ങനെയൊരു വേശ്യയില്ല.

22 അവന്‍ തിരിച്ചുചെന്നു യൂദായോടു പറഞ്ഞു: അവളെ കണ്ടുപിടിക്കാന്‍ എനിക്കു കഴിഞ്ഞില്ല. അവിടെ ഒരു വേശ്യയുണ്ടായിരുന്നില്ല എന്ന്‌ അവിടത്തുകാര്‍ പറയുകയും ചെയ്‌തു.

23 യൂദാ പറഞ്ഞു: സാധനങ്ങള്‍ അവള്‍ സ്വന്തമായി സൂക്‌ഷിച്ചുകൊള്ളട്ടെ. നമ്മെ ആരും പരിഹസിക്കരുതല്ലോ. ഞാന്‍ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു. എന്നാല്‍, നിനക്കവളെ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല.

24 ഏതാണ്ടു മൂന്നുമാസം കഴിഞ്ഞപ്പോള്‍, തന്‍െറ മരുമകളായ താമാര്‍ വേശ്യാവൃത്തി നടത്തിയെന്നും അവളിപ്പോള്‍ ഗര്‍ഭിണിയാണെന്നും യൂദാ കേട്ടു.

25 അവന്‍ പറഞ്ഞു: അവളെ പുറത്തിറക്കി, ചുട്ടുകളയുക. അവളെ പുറത്തുകൊണ്ടു വന്നപ്പോള്‍ അവള്‍ തന്‍െറ അമ്മായിയപ്പന്‌ ഒരു സന്‌ദേശമയച്ചു: ദയചെയ്‌ത്‌, ഈ മുദ്രമോതിരവും വളയും വടിയും ആരുടേതെന്നു കണ്ടുപിടിക്കുക. ഇവയുടെ ഉടമസ്‌ഥനില്‍ നിന്നാണ്‌ ഞാന്‍ ഗര്‍ഭിണിയായത്‌.

26 അവ തന്‍േറതാണെന്നു യൂദാ സമ്മതിച്ചു. അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീതിയുള്ളവളാണ്‌ അവള്‍. ഞാന്‍ അവളെ എന്‍െറ മകന്‍ ഷേലായ്‌ക്കു ഭാര്യയായി കൊടുത്തില്ലല്ലോ. പിന്നീട്‌ അവന്‍ അവളെ പ്രാപിച്ചില്ല.

27 അവള്‍ക്ക്‌ പ്രസവസമയമടുത്തു. അവളുടെ ഉദരത്തില്‍ രണ്ടു കുഞ്ഞുങ്ങളായിരുന്നു.

28 പ്രസവവേദന തുടങ്ങിയപ്പോള്‍ ഒരു കുഞ്ഞ്‌ കൈ പുറത്തേക്കു നീട്ടി. ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു സൂതികര്‍മിണി അവന്‍െറ കൈയില്‍ ചുവന്ന ഒരു ചരടുകെട്ടി.

29 പക്‌ഷേ, അവന്‍ കൈ ഉള്ളിലേക്കു വലിച്ചു. അവന്‍െറ സഹോദരന്‍ പുറത്തുവന്നു. നീ തന്നത്താന്‍ പുറത്തേക്കു വഴിയുണ്ടുക്കിയല്ലോ എന്നുപറഞ്ഞ്‌ അവള്‍ അവനെ പേരെസ്‌ എന്നു വിളിച്ചു.

30 പിന്നീട്‌ കൈയില്‍ ചുവന്ന ചരടുമായി അവന്‍െറ സഹോദരന്‍ പുറത്തുവന്നു. അവന്‌ സേറഹ്‌ എന്നുപേരിട്ടു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------