ഉത്‌പത്തി - 35

വീണ്ടും ബേഥേലില്‍

1 ദൈവം യാക്കോബിനോട്‌ അരുളിച്ചെയ്‌തു: ബേഥേലിലേക്കു പോയി അവിടെ പാര്‍ക്കുക. നിന്‍െറ സഹോദരനായ ഏസാവില്‍നിന്നു നീ ഓടി രക്‌ഷപെട്ടപ്പോള്‍ നിനക്കു പ്രത്യക്‌ഷപ്പെട്ട ദൈവത്തിന്‌ അവിടെ ഒരു ബലിപീഠം പണിയുക.

2 അതുകൊണ്ട്‌, യാക്കോബ്‌ തന്‍െറ കുടുംബാംഗങ്ങളോടും കൂടെയുണ്ടായിരുന്ന എല്ലാവരോടുമായി പറഞ്ഞു: നിങ്ങളുടെ പക്കലുള്ള അന്യദേവന്‍മാരെ ദൂരെക്കളയുക; എല്ലാവരും ശുദ്‌ധിവരുത്തി വസ്‌ത്രങ്ങള്‍ മാറുക. നമുക്ക്‌ ബേഥേലിലേക്കു പോകാം.

3 എന്‍െറ കഷ്‌ടപ്പാടില്‍ എന്‍െറ പ്രാര്‍ഥന ചെവിക്കൊണ്ടവനും ഞാന്‍ പോയിടത്തെല്ലാം എന്‍െറ കൂടെ ഉണ്ടായിരുന്നവനുമായ ദൈവത്തിനു ഞാന്‍ അവിടെ ഒരു ബലിപീഠം പണിയും.

4 തങ്ങളുടെ കൈവശമുണ്ടായിരുന്ന അന്യദേവ വിഗ്രഹങ്ങളും തങ്ങളുടെ കര്‍ണാഭരണങ്ങളും അവര്‍ യാക്കോബിനെ ഏല്‍പിച്ചു. അവന്‍ ഷെക്കെമിന്‌ അടുത്തുള്ള ഓക്കുമരത്തിന്‍െറ ചുവട്ടില്‍ അവ കുഴിച്ചു മൂടി.

5 അവര്‍ക്കു ചുറ്റുമുള്ള നഗരങ്ങളിലെല്ലാം ദൈവഭീതിയുണ്ടായി. അതുകൊണ്ട് അവര്‍യാത്ര ചെയ്‌തപ്പോള്‍ ആരും യാക്കോബിന്‍െറ മക്കളെ പീഡിപ്പിച്ചില്ല.

6 യാക്കോബും കൂടെയുണ്ടായിരുന്നവരും കാനാന്‍ ദേശത്ത്‌ ബേഥേല്‍, അതായത്‌ ലൂസ്‌ എന്ന സ്‌ഥലത്ത്‌ എത്തിച്ചേര്‍ന്നു.

7 അവിടെ അവന്‍ ഒരു ബലിപീഠം പണിയുകയും ആ സ്‌ഥലത്തിന്‌ ഏല്‍ബേഥേല്‍ എന്നു പേരിടുകയും ചെയ്‌തു. കാരണം, സ്വന്തം സഹോദരനില്‍നിന്ന്‌ ഒളിച്ചോടിയപ്പോള്‍ അവിടെ വച്ചാണ്‌ ദൈവം അവനു പ്രത്യക്‌ഷപ്പെട്ടത്‌.

8 റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു. ബേഥേലിന്‍െറ താഴ്‌വരയില്‍ ഒരു ഓക്കുമരത്തിന്‍െറ കീഴെ അവളെ അടക്കി. അതിന്‌ അലോണ്‍ ബാക്കുത്ത്‌ എന്നു പേരുണ്ടായി.

9 പാദാന്‍ ആരാമില്‍നിന്നു പോന്നപ്പോള്‍ ദൈവം യാക്കോബിനു വീണ്ടും പ്രത്യക്‌ഷപ്പെട്ട്‌, അവനെ അനുഗ്രഹിച്ചു.

10 ദൈവം അവനോട്‌ അരുളിച്ചെയ്‌തു: യാക്കോബ്‌ എന്നാണ്‌ നിന്‍െറ പേര്‌. എന്നാല്‍, ഇനിമേലില്‍ യാക്കോബ്‌ എന്നല്ല, ഇസ്രായേല്‍ എന്നായിരിക്കും നീ വിളിക്കപ്പെടുക. അതിനാല്‍ അവന്‍ ഇസ്രായേല്‍ എന്നു വിളിക്കപ്പെട്ടു.

11 ദൈവം അവനോടു വീണ്ടും അരുളിച്ചെയ്‌തു: ഞാന്‍ സര്‍വശക്‌തനായ ദൈവമാണ്‌. നീ സന്താനപുഷ്‌ടിയുണ്ടായി പെരുകുക. ജനതയും ജനതയുടെ ഗണങ്ങളും നിന്നില്‍നിന്ന്‌ ഉദ്‌ഭവിക്കും. രാജാക്കന്‍മാരും നിന്നില്‍നിന്നു ജന്‍മമെടുക്കും.

12 അബ്രാഹത്തിനും ഇസഹാക്കിനും ഞാന്‍ നല്‍കിയ നാടു നിനക്കും നിന്‍െറ സന്താന പരമ്പരകള്‍ക്കും ഞാന്‍ നല്‍കും.

13 അനന്തരം, ദൈവം അവനെ വിട്ടുപോയി.

14 അവിടുന്നു തന്നോടു സംസാരിച്ച സ്‌ഥലത്ത്‌ യാക്കോബ്‌ കല്ലുകൊണ്ട് ഒരു സ്‌തംഭം ഉയര്‍ത്തി.

15 അതിന്‍മേല്‍ ഒരു പാനീയബലിയര്‍പ്പിച്ച്‌, എണ്ണ പകര്‍ന്നു. ദൈവം തന്നോടു സംസാരിച്ച സ്‌ഥലത്തിന്‌ യാക്കോബ്‌ ബേഥേല്‍ എന്നു പേരിട്ടു.

16 ബേഥേലില്‍നിന്ന്‌ അവര്‍യാത്ര തുടര്‍ന്നു. എഫ്രാത്തായില്‍ എത്തുന്നതിനു കുറച്ചു മുന്‍പ്‌ റാഹേലിനു പ്രസവ വേദന തുടങ്ങി.

17 പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക്‌ ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും.

18 എന്നാല്‍, അവള്‍ മരിക്കുകയായിരുന്നു. ജീവന്‍ വേര്‍പെടുന്ന സമയത്ത്‌, അവള്‍ അവനെ ബനോനി എന്നു പേര്‍ വിളിച്ചു. പക്‌ഷേ, അവന്‍െറ പിതാവ്‌ അവനു ബഞ്ചമിന്‍ എന്നാണു പേരിട്ടത്‌.

19 റാഹേല്‍ മരിച്ചു. ബേത്‌ലെഹം എന്നറിയപ്പെടുന്നഎഫ്രാത്തായിലേക്കുള്ള വഴിയില്‍ അവളെ അടക്കി.

20 അവളുടെ കല്ലറയില്‍ യാക്കോബ്‌ ഒരു സ്‌തംഭം നാട്ടി. ഇന്നും അത്‌ റാഹേലിന്‍െറ കല്ലറയിലെ സ്‌മാരക സ്‌തംഭമായി നില്‍ക്കുന്നു.

21 ഇസ്രായേല്‍യാത്ര തുടര്‍ന്ന്‌, ഏദെര്‍ ഗോപുരത്തിന്‌ അപ്പുറം കൂടാരമടിച്ചു.

22 ഇസ്രായേല്‍ ആ നാട്ടില്‍ പാര്‍ത്തിരുന്നപ്പോള്‍ റൂബന്‍ തന്‍െറ പിതാവിന്‍െറ ഉപനാരിയായ ബില്‍ഹായുമൊത്തു ശയിച്ചു. ഇസ്രായേല്‍ അതറിയാനിടയായി.

യാക്കോബിന്‍െറ പുത്രന്‍മാര്‍

23 യാക്കോബിനു പന്ത്രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. ലെയായുടെ പുത്രന്‍മാര്‍: യാക്കോബിന്‍െറ കടിഞ്ഞൂല്‍പുത്രന്‍ റൂബന്‍, ശിമയോന്‍, ലേവി, യൂദാ, ഇസ്‌സാക്കാര്‍, സെബുലൂണ്‍. റാഹേലിന്‍െറ പുത്രന്‍മാര്‍:ജോസഫ്‌, ബഞ്ചമിന്‍.

24 റാഹേലിന്‍െറ പരിചാരികയായ ബില്‍ഹായുടെ പുത്രന്‍മാര്‍: ദാന്‍, നഫ്‌താലി.

25 ലെയായുടെ പരിചാരികയായ സില്‍ഫായുടെ പുത്രന്‍മാര്‍: ഗാദ്‌, ആഷേര്‍. യാക്കോബിന്‌ പാദാന്‍ആരാമില്‍വച്ചു ജനിച്ചമക്കളാണ്‌ ഇവര്‍.

ഇസഹാക്കിന്‍െറ മരണം

26 യാക്കോബ്‌ ഹെബ്രോണ്‍ എന്നറിയപ്പെടുന്ന കിരിയാത്ത്‌-അര്‍ബായിലെ മാമ്രേയില്‍ തന്‍െറ പിതാവായ ഇസഹാക്കിന്‍െറ അടുത്തേക്കു പോയി. അബ്രാഹവും ഇസഹാക്കും പാര്‍ത്തിരുന്നത്‌ അവിടെയാണ്‌.

27 ഇസഹാക്കിന്‍െറ ആയുഷ്‌കാലം നൂറ്റെണ്‍പതു വര്‍ഷമായിരുന്നു.

28 ഇസഹാക്ക്‌ അന്ത്യശ്വാസം വലിച്ചു. വൃദ്‌ധനായ അവന്‍ തന്‍െറ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മരിച്ച്‌ സ്വന്തം ജനത്തോടു ചേര്‍ന്നു. മക്കളായ ഏസാവും യാക്കോബും അവനെ സംസ്‌കരിച്ചു.

---------------------------------------
ഉല്പത്തി - ആമുഖവും അധ്യായങ്ങളും
---------------------------------------